കരാര്‍ ജീവനക്കാരനാണെന്ന വാദം പൊളിയുന്നു, സന്തോഷിന്റേത് രാഷ്ട്രീയ നിയമനം

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ മ്യൂസിയം പരിസരത്തു പുലര്‍ച്ചെ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസില്‍ അറസ്റ്റിലായ സന്തോഷ് (39), കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്ന വാദം പൊളിയുന്നു. സന്തോഷിന്റേത് രാഷ്ട്രീയ നിയമനമാണെന്ന് ജല അതോറിറ്റിയുടെ കരാറുകാരന്‍ വെളിപ്പെടുത്തി.

‘രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശപ്രകാരമാണ് സന്തോഷിനെ ജോലിക്ക് നിയോഗിച്ചത്. ശമ്പളം കൊടുക്കുക മാത്രമാണ് തന്റെ ജോലി. വ്യക്തിപരമായ വിവരങ്ങളൊന്നും കൈവശമില്ല’,കരാറുകാരന്‍ ഷിനില്‍ ആന്റണി പ്രമുഖ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. മുന്‍പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഓഫീസിലെ ഡ്രൈവറായിരുന്നു ഇയാളെന്നും കരാറുകാരന്‍ വെളിപ്പെടുത്തി.

അതേസമയം, നിലവില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷിനെ ജോലിയില്‍ കഴിഞ്ഞ ദിവസം നിന്നുപിരിച്ചു വിട്ടു. പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി മ്യൂസിയം പൊലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും.

സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്താണ് സന്തോഷ് ഈ കുറ്റകൃത്യങ്ങള്‍ക്കു പോയിരുന്നതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. 10 വര്‍ഷമായി ജല അതോറിറ്റിയില്‍ താല്‍ക്കാലിക ഡ്രൈവറായ സന്തോഷ് ഒന്നര വര്‍ഷമായി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ നായരുടെ ഡ്രൈവറാണ്. ജല അതോറിറ്റിയുടെ ‘ഗവ.ഓഫ് കേരള’ ബോര്‍ഡ് വച്ച ഇന്നോവ കാറാണ് ഓടിച്ചിരുന്നത്. മലയിന്‍കീഴിലുള്ള വീട്ടില്‍ പോകാതെ രാത്രി ഈ കാറില്‍ ഇയാള്‍ നഗരത്തില്‍ കറങ്ങുകയായിരുന്നു.