ലോക സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യ കുതിപ്പ് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യ കുതിപ്പ് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. 2027-ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് ധനകാര്യ കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം. നിക്ഷേപം, ജനസംഖ്യാ ശാസ്ത്രത്തിലെ നേട്ടങ്ങള്‍, ഡിജിറ്റല്‍ സൗകര്യ വികസനം എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള നയങ്ങളില്‍ മാറ്റം വരുത്തുന്നതോടെയാണ് സമ്പദ്വ്യവസ്ഥയില്‍ വര്‍ദ്ധവുണ്ടാകുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.

വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) നിലവിലെ 3.4 ട്രില്യണ്‍ ഡോളറില്‍ നിന്ന് 8.5 ട്രില്യണ്‍ ഡോളറായി വളരും. ഇന്ത്യ പ്രതി വര്‍ഷവും 400 ബില്യണ്‍ ഡോളറിലധികം ജിഡിപി സൃഷ്ടിക്കും. ഇത് യുഎസിനെയും ചൈനയെയും മറികടക്കുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഏഷ്യന്‍ സാമ്പത്തിക വിദഗ്ധനായ ചേതന്‍ അഹ്യ പറഞ്ഞു.

ചരക്ക് സേവന നികുതി, കോര്‍പ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറയ്ക്കല്‍, ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതികള്‍ തുടങ്ങിയതും മറ്റും നയമാറ്റങ്ങളുടെ തുടക്കമാണെന്നും ഇത്തരത്തിലുള്ള പദ്ധതികള്‍ വഴി സമ്പദ്വ്യവസ്ഥയില്‍ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനികള്‍ തങ്ങളുടെ വിതരണ ശൃംഖലകള്‍ വിപുലീകരിക്കുമ്പോള്‍ ഇന്ത്യ അവരുടെ പ്രധാന തിരഞ്ഞെടുപ്പ് കേന്ദ്രമായി മാറുന്നു. മുപ്പത് വര്‍ഷമെടുത്താണ് 1991-ല്‍ മൊത്ത ആഭ്യന്തര ഉത്പാദനം 3 ട്രില്യണിലെത്തിയത്. എന്നാല്‍ നിലവിലെ വികസന പ്രവര്‍ത്തനങ്ങളനുസരിച്ച് ഏഴ് വര്‍ഷം കൊണ്ട് അടുത്ത 3 ട്രില്യണ്‍ ജിഡിപി ഉയര്‍ത്താനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.