എംബാപ്പെയുടെ നിറം നോക്കി നിങ്ങൾ അധിക്ഷേപിക്കണ്ട, വരാനിരിക്കുന്ന ലോകകപ്പുകൾ കറുത്തവരുടേതുകൂടിയാണെന്ന് കെ ടി ജലീൽ

ഫ്രഞ്ച് താരം എംബാപ്പെയ്ക്കു നേരെ വംശീയാധിക്ഷേപം നടത്തിയ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രവർത്തിയെ വിമർശിച്ച് കെ ടി ജലീൽ.

ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്
ഹേ എമിലിയാനോസ്, എംബാപ്പെയുടെ നിറമാണ് താങ്കളിലെ വർണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കിൽ ഓർക്കുക. വരാനിരിക്കുന്ന ലോക കപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും. പെലെയും ഹിഗ്വിറ്റയും സാമുവൽ ഏറ്റുവും സാദിയോ മാനെയും യൂനുസ് മൂസയും വിൻസൻ്റ് അബൂബക്കറും ലിലിയൻ തുറാമും ബുക്കായോ സാക്കയും വിനീഷ്യസ് ജൂനിയറും അൽഭുതങ്ങൾ സൃഷ്ടിച്ച മൈതാനങ്ങളിൽ കാൽപ്പന്തു കൊണ്ട് ചാട്ടുളി തീർക്കാൻ എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളിത്തട്ടിലുണ്ടാകും.

ഒളിമ്പിക്സ് മെഡലുമായി സന്തോഷാരാവത്തിൽ ഒരു ഹോട്ടലിൽ കയറിയ എക്കാലത്തെയും വലിയ ബോക്സിംഗ് ചാമ്പ്യൻ മുഹമ്മദലിയോട് “ഇവിടെ കറുത്തവർക്ക്” ഭക്ഷണം വിളമ്പാറില്ലെന്ന് നിഷ്കരുണം പറഞ്ഞു തൊലി വെളുത്ത വെയ്റ്റർ. ആ വെള്ളപ്പിശാചിൻ്റെ മുഖത്തേക്ക് മെഡൽ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്ന കറുത്ത വർഗ്ഗക്കാരനെ, അല്ലയോ എമിലിയാനോ, താങ്കൾ ഓർക്കുന്നത് നല്ലതാണ്.

മിസ്റ്റർ മാർട്ടിനസ്, മെസ്സിയെന്ന ഇതിഹാസ താരത്തെയോർത്ത് മാലോകർ അഭിമാനിക്കുന്ന അതേ അളവിൽ അങ്ങയെ ഓർത്ത് ഫുട്ബോൾ ലോകം ലജ്ജിക്കുന്നു. എംബാപ്പെ നീണാൽ വാഴട്ടെ.