ബ്രസീലിൽ മുൻ പ്രസിഡന്റ് ബോൾസനാരോ അനുകൂലികൾ പാർലമെന്റ് ആക്രമിച്ചു.കടുത്ത നടപടിയെടുക്കുമെന്ന് പ്രസിഡന്റ ലൂയിസ്

റിയോ ഡി ജെനെറിയോ : ബ്രസീലിൽ കലാപം.പാർലമെൻ്റിലേക്കും സുപ്രീംകോടതിയിലേക്കും ഇരച്ചുകയറി മുൻ പ്രസിഡൻ്റ് ജയ്ർ ബോൾസനാരോ അനുകൂലികൾ. പ്രസിഡൻ്റിൻ്റെ കൊട്ടാരവും സുപ്രീംകോടതിയും ആക്രമണത്തിന് ഇരയായി. ഇടത് ട്രേഡ് യൂണിയൻ അംഗമായ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ തീവ്രവലതുപക്ഷക്കാരായ ജയ്ർ ബോൾസനാരോയെ നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി പ്രസിഡൻ്റ് പദത്തിൽ എത്തിയതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ആക്രമണം നടക്കുമ്പോൾ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഔദ്യോഗിക വസതിയിൽ ഇല്ലായിരുന്നു. ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായി പ്രസിഡൻ്റ് സാവോ പോളോയിലാണ്. അക്രമത്തിനു പിന്നിൽ തീവ്രവലതുപക്ഷക്കാരാണെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ലുല ഡ സിൽവ അറിയിച്ചു.തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബോൾസനാരോ അനുകൂലികൾ പ്രതിഷേധം ആരംഭിച്ചിരുന്നു.

മൂവായിരത്തോളം വരുന്ന ബോൾസനാരോ അനുകൂലികൾ ബ്രസീലിൻ്റെ പാർലമെൻ്റ് മന്ദിരവും പ്രസിഡൻ്റിൻ്റെ കൊട്ടാരവും സുപ്രീംകോടതിയും ആക്രമിച്ചു.പാർലമെൻ്റിലേക്കും സുപ്രീംകോടതിയിലേക്കും ഇരച്ചുകയറിയ അക്രമികൾ വ്യാപക നാശമുണ്ടാക്കി. ജനൽച്ചില്ലുകളും ഫർണീച്ചറുകൾ തകർത്തു. സുരക്ഷാ സേനയ്ക്കുനേരെയും ആക്രമണം അഴിച്ചുവിട്ടു.

ജനുവരി ഒന്നിനാണ് ലുല ഡ സിൽവ അധികാരമേറ്റെടുത്തത്.കലാപം നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു. തന്ത്രപ്രധാനമേഖലകൾ സൈന്യം തിരിച്ചുപിടിച്ചു. 200 ലധികം അക്രമികളെയും ഇവരെത്തിയ ബസുകളും പിടികൂടി.തെര‍ഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടുമുമ്പ് രാജ്യം വിട്ട ബോൾസനാരോ നിലവിൽ ഫ്ലോറിഡയിലാണ് ഉള്ളത്.

അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അനുകൂലികൾ അമേരിക്കയുടെ പാർലമെൻ്റ് മന്ദിരമായ ക്യാപിറ്റോൾ ഹിൽ ആക്രമിച്ചതിനു സമാനമായ ആക്രമണമാണ് ബ്രസീലിലും നടന്നത്.കഴിഞ്ഞവർഷം ജനുവരി ആറിനാണ് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ തെരഞ്ഞെടുപ്പ് ജയം അംഗീകരിക്കാതെ എതിരാളിയായ ഡോണൾഡ് ട്രംപിന്റെ അനുകൂലികൾ ക്യാപിറ്റോൾ ഹിൽ ആക്രമിച്ചത്.

സംഭവത്തെ അപലപിച്ചു ലോക രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ബ്രസീലിലെ ജനാധിപത്യത്തിനും സമാധാനപരമായ അധികാര കൈമാറ്റത്തിനും നേരെയുള്ള ആക്രമണത്തെ അപലപിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ബ്രസീലിന് പൂർണ പിന്തുണയുണ്ട്, ബ്രസീലിയൻ ജനതയുടെ ഇച്ഛയ്ക്ക് തുരങ്കം വെക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.