രമ്യ യുടെ അരും കൊല പുറത്തായതു “പറഞ്ഞതിലെ പൊരുത്തക്കേടുകൾ സംശയം ഉണ്ടാക്കി,

കൊച്ചി ∙ വൈപ്പിനിൽ ഒന്നര വർഷം മുൻപ് കാണാതായ രമ്യ എന്ന യുവതിയെ ഭർത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന് വ്യക്തമായതോടെ, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതിയുടെ സഹോദരൻ. രമ്യ എവിടെപ്പോയി എന്നതിൽ ഉൾപ്പെടെ ഭർത്താവ് സജീവൻ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി സഹോദരൻ വെളിപ്പെടുത്തി. സജീവൻ പഠിപ്പിച്ചതാണ് കുട്ടികളും പറഞ്ഞത്. മക്കളും സജീവനും പറഞ്ഞതിലെ പൊരുത്തക്കേടാണ് സംശയമുണ്ടാക്കിയത്. രമ്യയെ കാണാതായി ആറു മാസം കഴിഞ്ഞാണ് പരാതി നൽകിയതെന്നും സഹോദരൻ വെളിപ്പെടുത്തി.

‘കുട്ടികൾ വീട്ടിൽ വരുന്ന സമയത്തൊക്കെ അമ്മ എവിടെ എന്ന് ഞാൻ അന്വേഷിച്ചിരുന്നു. അമ്മ വിളിക്കാറില്ലേയെന്നും പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ലേയെന്നും അവരോട് ചോദിച്ചിരുന്നു. മൂത്ത കുട്ടിയുടെ അഡ്മിഷന്റെ സമയമായിരുന്നു അത്. ആ സമയത്തു പോലും വിളിച്ചില്ലെന്ന് പറഞ്ഞപ്പോൾത്തന്നെ എനിക്ക് സംശയം തോന്നിയിരുന്നു. ഒൻപതു വയസ്സുള്ള ഇളയ കുട്ടിയേപ്പോലും ആദ്യമേ എല്ലാം പറഞ്ഞു പഠിപ്പിച്ചുവച്ചിരുന്നു. അതുകൊണ്ട് സംശയം തോന്നാലുള്ള സാധ്യത കുറവായിരുന്നു. പിന്നീട് ഇരുവരോടും വെവ്വേറെ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പൊരുത്തക്കേടു തോന്നിയത്. അപ്പോഴേയ്ക്കും മാസങ്ങൾ പിന്നിട്ടിരുന്നു’ – രമ്യയുടെ സഹോദരൻ പറഞ്ഞു.രമ്യ ബെംഗളൂരുവിൽ ബ്യൂട്ടീഷൻ കോഴ്സ് പഠിക്കാനായി പോയെന്ന വിശദീകരണവും സജീവൻ നൽകിയിരുന്നു. പിന്നീട് മറ്റൊരാൾക്കൊപ്പം പോയെന്നും പറഞ്ഞുണ്ടാക്കി. സജീവന് രമ്യയെ സംശയമായിരുന്നുവെന്നാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നൽകുന്ന വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നു. കൊലപാതകം നടന്ന ദിവസം രമ്യയ്ക്കു വന്ന ഒരു ഫോൺകോളിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ സജീവൻ കയറുപയോഗിച്ച് രമ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് മക്കൾ വീട്ടിലുണ്ടായിരുന്നില്ല. പകലാണ് കൊലപാതകം നടത്തിയത്. അന്നു രാത്രി മൃതദേഹം വീടിനോടു ചേർന്ന് മറവു ചെയ്തു. തുടർന്ന് രമ്യയുടെ തിരോധാനത്തെക്കുറിച്ച് മക്കളെ ഉൾപ്പെടെ കള്ളക്കഥ മെനഞ്ഞുണ്ടാക്കി വിശ്വസിപ്പിച്ചു.ഇലന്തൂരിലെ നരബലിക്കേസുമായി ബന്ധപ്പെട്ട്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കാണാതായ സ്ത്രീകൾക്കായി നടത്തിയ അന്വേഷണമാണ് രമ്യയുടെ കൊലപാതകം മറനീക്കി പുറത്തുവരാൻ സഹായിച്ചത്. 2021 ഓഗസ്റ്റ് പതിനാറിനാണ് കൊലപാതകം നടന്നതെന്നാണ് സജീവൻ പൊലീസിനു നൽകിയ മൊഴി.

‌മൊഴികളിലെ വൈരുധ്യമാണ് സജീവനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. സജീവന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ ശ്രദ്ധിച്ച പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കേസന്വേഷണത്തിൽ കാര്യമായ താൽപര്യം കാണിക്കാതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. തുടർന്നു കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നു സമ്മതിച്ചത്. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തുനിന്ന് തലയോട്ടി ഉൾപ്പെടെ അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.