ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി,നാലു വർഷ ഡിഗ്രി കോഴ്സ്,മൂന്നാം വർഷം ബിരുദം,നാലാം വർഷം ഓണേഴ്സ് ബിരുദം

തിരുവനന്തപുരം: നാലു വർഷ ഡിഗ്രി കോഴ്സ് ചെയ്യുന്നവർക്ക് മൂന്നാം വർഷം പരീക്ഷയെഴുതി ബിരുദം നേടി പുറത്തു പോകാം. നാലാം വർഷ പരീക്ഷ പാസാകുന്നവർക്ക് ഓണേഴ്സ് ബിരുദം ലഭിക്കും. ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയിൽ അവതരിപ്പിച്ച പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിൽ ഓണേഴ്സ് ലഭിക്കുന്നവർക്ക് പി ജി ഒരു വർഷം പഠിച്ചാൽ മതിയാകും. അടുത്ത അക്കാദമിക വർഷം നടപ്പാക്കുന്ന ‘നാലു വർഷ- മൂന്നു വർഷ’ ബിരുദ കോഴ്സിന്റെ കരട് പാഠ്യപദ്ധതിയാണ് ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 28 വിദഗ്ദ്ധർ യോഗത്തിൽ പങ്കെടുത്തു.വിദ്യാർത്ഥി കേന്ദ്രീകൃത സമീപനമായിരിക്കും പാഠ്യപദ്ധതിക്ക് ഉണ്ടാകുക. ഓണേഴ്സ് നേടുന്നവർക്ക് രണ്ടാം വർഷ പിജി ലാറ്ററൽ എന്റ്രിയിലൂടെ പ്രവേശനം നൽകും. ഇപ്പോഴുള്ള മൂന്ന് വർഷ കോഴ്സ് ഇനി ഉണ്ടാവുകയില്ല. സയൻസ് പഠിക്കുന്നവർക്ക് മറ്റു വിഷയങ്ങൾക്കൂടി പഠിക്കാം.

യുജിസിയുടെ മാർഗനിർദ്ദേശം അനുസരിച്ചായിരിക്കും ഡിഗ്രി കോഴ്സിന്റെ ഘടന. ഒന്നും രണ്ടും വർഷങ്ങളിൽ ഭാഷാ പഠനത്തിന് നൽകുന്ന അമിത പ്രാധാന്യം ഇല്ലാതാക്കും. മുഖ്യ വിഷയങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുക.

സമിതി അംഗങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ ഒരാഴ്ച സമയമുണ്ട്.കരിക്കുലം കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം തേടിയശേഷം ഒരാഴ്ച കഴിഞ്ഞ് യോഗം ചേർന്ന് പാഠ്യപദ്ധതിയുടെ അന്തിമ ചട്ടക്കൂടിന് രൂപം നൽകും. ഇത് ഈ വർഷം അവസാനത്തോടെ സർവകലാശാലകൾക്കു നൽകും. സർവകലാശാലകളുടെ ബോർഡ് ഓഫ് സ്റ്റഡീസ് ആയിരിക്കും പാഠ്യപദ്ധതിയുടെ ഉള്ളടക്കം തീരുമാനിക്കുക.