മൂന്നര വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 80 വയസുകാരൻ പൂജാരിയ്ക്ക് 45 വർഷം കഠിന തടവ്

കൊച്ചി: മൂന്നര വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 80 വയസുകാരൻ പൂജാരിയ്ക്ക് 45 വർഷം കഠിന തടവും എൺപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2019 – 2020 കാലഘട്ടത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി മൂന്നര വയസ്സുകാരിയായ കുട്ടിക്ക് കൽക്കണ്ടവും മുന്തിരിയും നൽകിയാണ് പീഡനത്തിനിരയാക്കിയിരുന്നത്.

അമ്പലത്തിലെ പൂജാരിയായിരുന്ന ഉദയംപേരൂർ സ്വദേശി മണക്കുന്നം ചാക്കുളം കരയിൽ വടക്കേ താന്നിക്കകത്ത് വീട്ടിൽ പുരുഷോത്തമനെയാണ് (83) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്.കൊച്ചു മകളുടെ പ്രായം മാത്രമുള്ള കുട്ടിയോട് ചെയ്ത ക്രൂരത അതിഹീനമായതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നൽകുവാൻ കോടതി നി‍ദ്ദേശിച്ചു. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് കുട്ടിയുടെ മൊഴിയിൽ ഉദയം പേരൂർ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും പത്തോളം ഗുരുതരമായ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.