രാഹുൽ ഗാന്ധിയുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.നവ്ജ്യോത് സിങ് സിദ്ദു

പട്യാല: ജയിൽ മോചിതനായതിനു പിന്നാലെ കേന്ദ്രസർക്കാരിനെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ചു നവ്ജ്യോത് സിങ് സിദ്ദു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാണെന്നും ഇന്ത്യയിലെ ജനാധിപത്യം ചങ്ങലയാൽ ബന്ധിച്ചിരിക്കുകയാണെന്നും 317 ദിവസത്തെ തടവു ശിക്ഷയ്ക്കു ശേഷം പട്യാല സെൻട്രൽ ജയിലിൽനിന്നു മോചിതനായ കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു വിമർശിച്ചു.

രാഹുൽ ഗാന്ധിയുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഇപ്പോൾ അമേരിക്കയിലും ജർമ്മനിയിലും മറ്റ് എല്ലായിടത്തും അദ്ദേഹത്തിന്റെ ശബ്ദം മുഴങ്ങുന്നു. എപ്പോഴൊക്കെ സ്വേച്ഛാധിപത്യം വന്നുവോ അപ്പോഴെല്ലാം വിപ്ലവവും വന്നിട്ടുണ്ട്. ആ വിപ്ലവത്തിന്റെ പേര് രാഹുൽ ഗാന്ധി എന്നാണെന്നും സിദ്ദു പറഞ്ഞു.

ഹിന്ദുത്വം പ്രവർത്തിക്കാത്തിടത്ത് വോട്ടർമാരെ ധ്രുവീകരിക്കാൻ സാങ്കൽപ്പിക ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നു. സമാധാനം പുനഃസ്ഥാപിച്ചുവെന്ന് അവകാശപ്പെടാൻ പോലീസ് നടപടി ആരംഭിക്കുന്നു. നിക്ഷിപ്ത താൽപ്പര്യമുള്ളവർക്കായി പഞ്ചാബിൽ ഭീകരസമാനമായ സാഹചര്യം സൃഷ്ടിച്ചുവെന്നും പഞ്ചാബിനെ ദുർബലപ്പെടുത്തിയാൽ അതിന്റെ അനന്തരഫലം മോദിയും മുഖ്യമന്ത്രി മന്നും ഒരുപോലെ നേരിടേണ്ടി വരുമെന്നും സിദ്ദു മുന്നറിയിപ്പ് നൽകി.

1988 ൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ 65 കാരനായ ഗുർണം സിങ് കൊല്ലപ്പെട്ട കേസിലാണ് സുപ്രീംകോടതി സിദ്ദുവിന് ഒരു വർഷം തടവു ശിക്ഷ വിധിച്ചത്.2022 മെയ് മാസം 20 മുതലാണ് ശിക്ഷ ആരംഭിച്ചിരുന്നത്. ജയിലിലെ നല്ല നടപ്പിൽ ശിക്ഷാ കാലയളവിൽ ഇളവ് ലഭിച്ചതോടെയാണ് 317-ാം ദിവസം സിദ്ദു പുറത്തിറങ്ങിയത്.ജയിൽ മോചിതനായ സിദ്ദുവിനു കോൺഗ്രസ് പ്രവർത്തകരും അനുയായികളും ചേർന്നു സ്വീകരണം നൽകിയിരുന്നു