ക്രൈസ്തവരോട് ഇതിനുമുൻപെങ്ങുമില്ലാത്ത സ്നേഹം ഇപ്പോൾ കാണിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

കോഴിക്കോട്: ക്രൈസ്തവരോട് ഇതിനുമുൻപെങ്ങുമില്ലാത്ത സ്നേഹം ഇപ്പോൾ കാണിക്കുന്ന ബിജെപിയുടെ ഈസ്റ്റർ ദിനത്തിലെ ക്രൈസ്തവ ദേവാലയ സന്ദർശനങ്ങൾ ച്ച ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

മൂന്ന് വര്‍ഷത്തിനിടെ അറുനൂറിലേറെ ദേവാലായങ്ങളാണ് ആക്രമിക്കപ്പെട്ടത്. നൂറു കണക്കിന് ദേവാലയങ്ങളിലെ ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തി. രാജ്യത്താകമാനം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നത് സംഘപരിവാര്‍ സംഘടനകളാണെന്നും അങ്ങനെയുള്ള ബിജെപി ക്രൈസ്തവരോട് ഇപ്പോള്‍ കാട്ടുന്ന സ്‌നേഹം ഇരട്ടത്താപ്പാണെന്നും കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് ളെ കാണവെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതത്വമുണ്ട്.കത്തോലിക്കാ പുരോഹിതരും പാസ്റ്റര്‍മാരും ഉള്‍പ്പെടെ നിരവധി പേര്‍ ഇപ്പോഴും ജയിലിലാണ്. ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ പോലും സാധിക്കാത്ത സ്റ്റാന്‍സാമിക്ക് ജയിലില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം.ക്രിസ്മസ് ആരാധനയ്‌ക്കെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെട്ടു. കേരളത്തിനോട് തൊട്ടടുത്ത് കിടക്കുന്ന കര്‍ണാടകയില്‍ പോലും ക്രൈസ്തവ സംഘടനകള്‍ വേട്ടയാടപ്പെടുകയാണ്.

സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐയുടെ പിന്തുണയോടെ നിരവധി ക്രൈസ്തവ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ലോകാരാധ്യയായ മദര്‍ തെരേസയ്ക്ക് നല്‍കിയ ഭാരതരത്‌ന വരെ തിരിച്ചെടുക്കണമെന്ന് പറഞ്ഞ ബിജെപി നേതാക്കളുണ്ട്. കേരളത്തിലെ തന്നെ എത്രയോ ബിജെപി നേതാക്കള്‍ ക്രൈസ്തവര്‍ക്കെതിരെ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.

ക്രൈസ്തവര്‍ വീട്ടിലേക്ക് വന്നാല്‍ അവരെ ഓടിച്ചിട്ട് തല്ലണമെന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ഒരു ബിജെപി മന്ത്രി പറഞ്ഞത്.ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്ന് പറയുന്ന വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന മന്ത്രിമാരുൾപ്പെടെയുള്ള ബിജെപി നേതാക്കളാണ് ഇപ്പോൾ സ്നേഹം ചൊരിയുന്നത്.അധികാരത്തില്‍ ഇരിക്കുന്നവരെ വെറുപ്പിക്കണമെന്ന് ആരും ആഗ്രഹിക്കില്ല. വിവിധ സംഘടനകള്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് പരിശോധിച്ചാല്‍ രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് ആശങ്കയുണ്ടോയെന്ന് വ്യക്തമാകും.

രാജ്യത്ത് ഇതുവരെ ചെയ്ത കാര്യങ്ങളൊക്കെ മറച്ചുവച്ചുകൊണ്ടുള്ള സമീപനമാണ് ബിജെപി ഇപ്പോള്‍ സ്വീകരിക്കുന്നത്. ഒരു സംസ്ഥാനങ്ങളിലും ഒരു സംഘപരിവാര്‍ സംഘടനയും ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ വി. മുരളീധരനോ കെ. സുരേന്ദ്രനോ കൃഷ്ണദാസിനോ സാധിക്കില്ല.ഹിന്ദുത്വ പ്രചരണം നടത്തിയിട്ടും കേരളത്തിലെ 90 ശതമാനം ഹിന്ദുക്കളും ബിജെപിക്ക് എതിരാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന പ്രചരണം എന്നതിനപ്പുറം ഇതില്‍ ഒന്നുമില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന ഇത്തരം കബളിപ്പിക്കല്‍ തന്ത്രങ്ങളില്‍ കേരളത്തിലെ ക്രൈസ്തവര്‍ വീഴില്ലെന്നും വിഡി സതീശൻ പറഞ്ഞു.