ആരോഗ്യകേന്ദ്രങ്ങളിലെ ആക്രമണം; തടവുശിക്ഷ 5 വർഷമായി ഉയർത്തും, നിയമ ഭേദഗതി ഉടൻ

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ക്കുള്ള തടവുശിക്ഷ അഞ്ചുവര്‍ഷമായി ഉയര്‍ത്തിയേക്കും. ഇതുസംബന്ധിച്ച് കരട് ഓര്‍ഡിനന്‍സ് തയാറാക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തിയെന്നാണ് വിവരം. നിലവിലുള്ള നിയമം ശക്തമല്ലെന്നാരോപിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍ സമര്‍പ്പിച്ചിട്ടുളള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ഓര്‍ഡിനന്‍സ് തയാറാക്കുക.നിലവിലുള്ള നിയമത്തിൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയുമാണ് ആശുപത്രികളിലെ അക്രമണങ്ങൾക്കുള്ള പരമാവധി ശിക്ഷ.മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വി എസ് ശിവകുമാർ ആരോഗ്യമന്ത്രി ആയിരിക്കെ 2012ലാണ് നിയമം കൊണ്ടുവന്നത്.നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ, നഴ്‌സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ആരോഗ്യപ്രവർത്തകർ എന്ന നിർവചനത്തിൽ വരുന്നത്. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ എന്നിവരടക്കം ആശുപത്രി ജീവനക്കാർക്കെല്ലാം പരിരക്ഷ ലഭിക്കും വിധമാണ് ഭേദഗതി വരുത്തുക. നിയമ, ആരോഗ്യവകുപ്പുകൾകൂടി ചർച്ചചെയ്തശേഷം കരട് അന്തിമമാക്കി അടുത്തയാഴ്ച മന്ത്രിസഭായോഗത്തിൽ സമർപ്പിക്കും.