തിരുവനന്തപുരം: പോലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിക്കാന്‍ തീരുമാനിച്ചത്. പുരുഷ ഡോക്ടറെയാണ് ലക്ഷ്യം വെച്ചത്.മദ്യപാന ശീലമുണ്ട്. കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും സന്ദീപ് ഡോക്ടറോടും ജയില്‍ സൂപ്രണ്ടിനോടും പറഞ്ഞു.
ഡോക്ടറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കം ഉണ്ടായാല്‍ പ്രതിരോധിക്കാനായിരുന്നു കത്രിക എടുത്തത്. ഡോ. വന്ദനാദാസിനെ കുത്തിയത് ഓര്മ ഉണ്ടെന്നും എന്നാല്‍, മരണം സംഭവിച്ചത് അറിയില്ലായിരുന്നെന്നും പ്രതി പറഞ്ഞു.
ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ജയിലിലെത്തി പ്രതിയെ പരിശോധിച്ച പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സ്ഥിരീകരിച്ചു.സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്. ആശുപത്രിയില്‍ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്.
ജയിലില്‍ എത്തിച്ചപ്പോഴും ആക്രമണ സ്വഭാവം കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം സാധാരണ നിലയിലായി.സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചപ്പോള്‍ മുതല്‍ വിവിധ തരത്തിലുള്ള വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.