ഇന്ത്യയിൽ ആദ്യമായി കോർപ്പറേറ്റ് ഓഫീസുകളിൽ ബിയറും വൈനും വിളമ്പാൻ അനുമതി

ഗുരുഗ്രാം: ഗുരുഗ്രാമിലെ കോർപ്പറേറ്റ് ഓഫീസുകളിൽ ജീവനക്കാർക്കും അതിഥികൾക്കും ബിയറും വൈനും ഉൾപ്പെടെ കുറഞ്ഞ ആൽക്കഹോൾ അടങ്ങിയിട്ടുള്ള മദ്യം വിളമ്പാൻ അനുമതി നൽകി സർക്കാർ. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം കോർപ്പറേറ്റ് ഓഫീസുകളിൽ മദ്യം വിളമ്പാൻ അനുവദിക്കുന്നത്. സംസ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തെ എക്സൈസ് നയത്തിന് ഹരിയാന സർക്കാർ അംഗീകാരം നൽകി.

ജൂൺ 12 മുതൽ ഹരിയാനയിൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വരും. ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമം (L-10F) ബാർ ലൈസൻസുകളുടേതിന് സമാനമായിരിക്കും. എക്‌സൈസ്, ടാക്‌സേഷൻ കമ്മീഷണർ എന്നിവരുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി 10 ലക്ഷം രൂപ വാർഷിക ഫീസ് അടച്ചാൽ ലൈസൻസ് അനുവദിക്കും.ലൈസൻസിന് അപേക്ഷിക്കുന്ന പരിസരം ഒരു പൊതുവഴിയോ അല്ലെങ്കിൽ പൊതുജനങ്ങൾ പതിവായി വരുന്ന ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിക്കുന്നതോ ആയിരിക്കരുത് എന്നും നിബന്ധന ഉണ്ട്.

പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ 2023-24 ൽ സംസ്ഥാനത്ത് പരമാവധി ചില്ലറ മദ്യവിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം 2,500 ൽ നിന്ന് 2,400 ആയി കുറച്ചു. 2022-23 ൽ ഇത് 2,600 ൽ നിന്ന് 2,500 ആയി കുറച്ചിരുന്നു. കൂടാതെ തദ്ദേശീയമദ്യം, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, ഇറക്കുമതി ചെയ്ത വിദേശ മദ്യം എന്നിവയുടെ ക്വാട്ടയിലും വർധനയുണ്ടായിട്ടുണ്ട്.എക്സൈസ് വരുമാനത്തിൽ വലിയ ഉത്തേജനം നൽകാനാണ് ഈ വർദ്ധനവ് ലക്ഷ്യമിടുന്നത് എന്നും സർക്കാർ വ്യക്തമാക്കി.

കുറഞ്ഞത് 5,000 ജീവനക്കാരുള്ള കോർപ്പറേറ്റ് ഓഫീസുകളിൽ മാത്രമേ ഇതിന് അനുവാദമുള്ളൂ. കമ്പനിക്ക് സ്വന്തം ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ  കെട്ടിടത്തിൽ കുറഞ്ഞത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമെങ്കിലും ഉള്ള ഓഫീസ് സൗകര്യം ഉണ്ടായിരിക്കണം. എക്‌സൈസ് ആന്റ് ടാക്‌സേഷൻ കമ്മീഷണറുടെ അനുമതിയോടെ കളക്ടർക്ക് മാത്രമേ ലൈസൻസ് നൽകാൻ കഴിയൂ.