ഗാന്ധി വധത്തിന് പിന്നിൽ ആർ എസ് എസ്, കെബി ഗണേഷ് കുമാറിന് ബിജെപി യുടെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: ഗാന്ധിജിയെ നിഷ്കരുണം വധിച്ചത് ആർഎസ്എസ് എന്ന് കെബി ഗണേഷ് കുമാർ, ഇതിനെതിരെയാണ് ബിജെപി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ആർഎസ്എസിനെ മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെടുത്തി പ്രചാരണം നടത്തുന്ന താരപ്രചാരകരായ വ്യക്തികൾക്കെതിരെ തുടക്കത്തിൽ വക്കീൽ നോട്ടിസ് അയയ്ക്കും. വീണ്ടും ആർഎസ്എസിനെതിരെ പ്രചാരണം നടത്തുകയാണെങ്കിൽ മാന നഷ്ട കേസ് കൊടുക്കാനാണ് ബിജെപിയുടെ തീരുമാനം..

ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന പ്രചാരണത്തെ പ്രതിരോധിക്കാനും ഗാന്ധിവധത്തിൽ ആർഎസ്എസിനു പങ്കില്ലെന്നു വ്യക്തമാക്കുന്ന അന്വേഷണ ഏജൻസികളുടെയും കമ്മിഷന്റെയും റിപ്പോർട്ട് പ്രചരിപ്പിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എതിർ രാഷ്ട്രീയസംഘടനകളിലെ താരപ്രസംഗകർ ഗാന്ധിവധത്തിൽ ആർഎസ്എസിനെ കൂട്ടിക്കെട്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പ്രാദേശിക നേതാക്കൾക്ക് ബിജെപി നിർദ്ദേശം നൽകി.

കഴിഞ്ഞ ഏപ്രിലിൽ കൊല്ലം പട്ടാഴി ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഇടതുമുന്നണി സംഘടിപ്പിച്ച പൊതുയോഗത്തിൽ ഗാന്ധിജിയെ നിഷ്കരുണം വധിച്ചത് ആർഎസ്എസ് ആണെന്ന കെബി ഗണേഷ് കുമാറിന്റെ പ്രസംഗത്തിനെതിരെ പത്തനാപുരം ബിജെപി മണ്ഡലം പ്രസിഡന്റ് എ.ആർ.അരുൺ ആണ്  അഡ്വ. കല്ലൂർ കൈലാസനാഥ്‌ മുഖേന നോട്ടിസ് അയച്ചത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം.