500ന്റെ നോട്ടുകെട്ടുകള്‍ക്കിടയിൽ നിന്ന് സെൽഫി; പണി ചോദിച്ച് വാങ്ങി പൊലീസുകാരൻ!

ലക്നൗ∙ കുടുംബത്തോടൊപ്പമുള്ള ഒരു സെൽഫി കാരണം വെട്ടിലായി പൊലീസുകാരൻ. സെൽഫിക്കു പിന്നാലെ സ്ഥലംമാറ്റവും അന്വേഷണ ഉത്തരവും വന്നതോടെ പണിപോകുമെന്ന നിലയിലാണ് കാര്യങ്ങൾ. ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം. രമേശ് ചന്ദ്ര സഹാനി എന്ന പൊലീസുകാരനാണ് കുടുംബസമേതം തന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

500 രൂപയുടെ കെട്ടുകൾക്ക് നടുവിലിരുന്നായിരുന്നു ഈ സെൽഫി. ഇതോടെ പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ. ഇയാളെ നിലവിൽ സ്ഥലം മാറ്റിയിരിക്കുകയാണ്. 14 ലക്ഷം രൂപയുടെ നോട്ടുകൾക്കു നടുവിലിരുന്നാണ് ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം രമേശ് സെൽഫി എടുത്തത്. 2021 നവംബർ പതിനാലിന് എടുത്ത ചിത്രമാണിതെന്നും തന്റെ കുടുംബസ്വത്ത് വിറ്റപ്പോൾ കിട്ടിയ പണമാണ് ചിത്രത്തിലുള്ളതെന്നുമാണ് പൊലീസുകാരൻ നൽകിയിരിക്കുന്ന വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്