മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: ഇന്നലെ പുലർച്ചെ മുതലപ്പൊഴിയിൽ പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായതിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.ബിജു സ്‌റ്റീഫന്റെ മൃതദേഹമാണ് കണ്ടെടുത്തത്.മത്സ്യബന്ധനത്തിനു പോയ വള്ളം കനത്ത തിരമാലയിൽ പെട്ട് മറിയുകയായിരുന്നു.

കുഞ്ഞുമോൻ എന്നയാളെ ഇന്നലെ കണ്ടെത്തിയിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ കുഞ്ഞുമോനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടങ്ങൾ പതിവായതോടെ ഇന്നലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.അപര്യാപ്തമായ ഡ്രഡ്ജിംഗും ഹാർബറിന്റെ അശാസ്ത്രീയ നിർമാണവുമാണ് ആവർത്തിച്ചുള്ള അപകടങ്ങൾക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്.

മുതലപ്പൊഴിയിൽ മീൻപിടിത്തവള്ളങ്ങൾ മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും അദാനി തുറമുഖ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളിൽ ബോയകൾ സ്ഥാപിക്കാൻ തീരുമാനമായിരുന്നു.