കാതൽ ദേശം എന്ന ഹിറ്റ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന് റൊമാന്റിക് ഹീറോയായി തരംഗം സൃഷ്ടിച്ച നടനാണ് അബ്ബാസ്.90 കളിൽ കൈനിറയെ അവസരങ്ങൾ ലഭിച്ച അബ്ബാസ് പിന്നീട് സിനിമാ ലോകത്ത് നിന്നും പിൻമാറി. കുടുംബ ജീവിതം തിരിച്ചു പിടിക്കാനായി ന്യൂസിലന്റിലേക്ക് പോയ നടൻ സിനിമ ലോകം പൂർണ്ണമായും വിട്ടു.
ആദ്യ സിനിമ കാതൽ ദേശം ഹിറ്റായതിന് ശേഷം ഒറ്റ രാത്രി കൊണ്ടാണ് സാധാരണക്കാരനായ ഞാൻ ആഘോഷിക്കപ്പെട്ടതെന്ന് അബ്ബാസ് പറയുന്നു.നാട്ടിലുള്ളപ്പോൾ എന്റെ കുട്ടികളെ ഞാൻ വല്ലാതെ മിസ് ചെയ്തിരുന്നു. അവരുടെ വളർച്ചാ കാലഘട്ടമാെന്നും ഞാൻ കണ്ടിട്ടില്ല.
സിനിമയിൽ ഒരു മൂന്നോ നാലോ വർഷം കൂടെ ലഭിക്കുമായിരിക്കും. അതിനാൽ നമ്മളായിട്ട് പോകാമെന്ന് കരുതി. കുടുംബവുമായി കുറേക്കൂടി അടുക്കാം എന്ന് കരുതി. അങ്ങനെയാണ് ന്യൂസിലന്റിലേക്ക് പോകുന്നത്.ജീവിതത്തിൽ നാല് തവണ അതിദാരിദ്ര്യത്തിലൂടെ കടന്നുപോയ വ്യക്തിയാണ് ഞാൻ. ന്യൂസിലാൻഡിലുള്ളപ്പോൾ ടാക്സി ഡ്രൈവറായും, മറ്റൊരു ഘട്ടത്തിൽ ബൈക്ക് മെക്കാനിക്കായും ജോലി ചെയ്തിട്ടുണ്ട്.
കരിയറിന്റെ ഒരു ഘട്ടത്തിൽ തനിക്ക് നടനെന്ന നിലയിൽ ബോറടിച്ചു. ഇതോടെ സിനിമകളോട് താൽപര്യം കുറഞ്ഞെന്നും അബ്ബാസ് വ്യക്തമാക്കി.സിനിമയിലേക്ക് വന്ന് എട്ട് മാസം എനിക്ക് വർക്കില്ലായിരുന്നു. വീട്ട് വാടക കൊടുക്കണം, ജോലിക്കാർക്ക് ശമ്പളം കൊടുക്കണം. പക്ഷെ പണമില്ല. അങ്ങനെയാണ് ആർബി ചൗധരി സാറിനെ കാണുന്നത്. എനിക്ക് ജോലി വേണം, കാശില്ല എന്ന് പറഞ്ഞു. അങ്ങനെ പൂവേലി എന്ന സിനിമയിലേക്ക് അവസരം ലഭിച്ചു.
ആ സിനിമയുടെ സെറ്റിൽ എല്ലാവരും എന്നെ നോക്കി. ഹീറോയായി വന്നിട്ട് ഇപ്പോൾ ചെയ്യുന്ന റോൾ നോക്കെന്ന സംസാരം വന്നു. ആ ഘട്ടം വളരെ മോശമായിരുന്നു.ആ സിനിമ വിജയിച്ചു. അതിന് ശേഷം പടയപ്പ ഉൾപ്പെടെയുള്ള നല്ല സിനിമകൾ ലഭിച്ചു. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുമെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്റെ ഈഗോ ഒഴിവാക്കാൻ ശ്രമിച്ചു. ഇപ്പോൾ ഞാൻ എവിടെയാണോ അതിൽ സന്തോഷവാനാണെന്നും അബ്ബാസ് തുറന്ന് പറഞ്ഞു.
എന്റെ കൗമാര കാലം മോശമായിരുന്നു. ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നി. ഞാൻ പത്താം ക്ലാസിൽ പരാജയപ്പെട്ടു. എന്റെ കാമുകി എന്നെ ഉപേക്ഷിച്ചു. പത്താം ക്ലാസുകാരനെ സംബന്ധിച്ച് ജീവിതം അന്ന് തകർന്നത് പോലെയായിരുന്നു. ട്രക്കിന് മുന്നിൽ ചാടാനാണ് ഞാൻ നോക്കിയത്. റോഡിൽ ട്രക്ക് വരുന്നത് വരെ കാത്തിരുന്നു. ഒരു ട്രക്ക് വന്നു. അതിന് പിന്നിൽ ഒരു മോട്ടോർ സൈക്കിൾ വരുന്നുണ്ടായിരുന്നു.അദ്ദേഹത്തിനും അപകടം പറ്റില്ലേ എന്ന് ഞാൻ ചിന്തിച്ചു. എന്റെ ഏറ്റവും മോശമായ സമയത്ത് ഞാൻ മറ്റൊരാളെ കുറിച്ചാണ് ചിന്തിച്ചത്. അതെന്നെ മാറ്റി. ഒരാളിൽ നിന്നും ഒന്നും സഹായിക്കാതെ അവരെ സഹായിക്കണമെന്ന ചിന്താഗതി അന്ന് തൊട്ടേ തനിക്ക് വന്നെന്നും അബ്ബാസ് തുറന്ന് പറഞ്ഞു.