രാജ്യത്തിന് ലജ്ജാകരം ,ഒരിക്കലും മാപ്പർഹിക്കാത്ത കുറ്റം,പ്രധാനമന്ത്രി

ന്യൂഡൽഹി : മണിപ്പൂരിലുണ്ടായ സംഭവത്തിൽ തന്റെ ഹൃദയം തകർന്നുവെന്നും രാജ്യത്തിന് മുഴുവൻ ലജ്ജാകരമായ കാര്യമാണ് ഉണ്ടായതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരായവരിൽ ഒരാളെ പോലും വെറുതേ വിടില്ല. കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. ഒരിക്കലും മാപ്പർഹിക്കാത്ത കുറ്റമാണിതെന്നും .പ്രധാനമന്ത്രി പറഞ്ഞു.

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് രാജ്യം മുഴുവൻ ഉയർന്നത്.രാജ്യവ്യാപക പ്രതിഷേധം അലയടിച്ചതിനു പിന്നാലെ മുഖ്യപ്രതിയായ ഖുരീം ഹീറോ ദാസ് എന്നയാളെ മണിപ്പുർ പോലീസ് അറസ്റ്റ് ചെയ്തു.കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.വീഡിയോ പ്രചരിച്ചതിനു പിന്നാലെ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ സർക്കാരിന് നിർദേശം നൽകി. അംഗീകരിക്കാനാകാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും വർഗീയ സംഘർഷം വളർത്താൻ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഭരണഘടയ്ക്കെതിരായ ഏറ്റവും ഗുരുതരമായ രൂപമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പ്രതികരിച്ചു.ഇത്തരം സംഭവങ്ങൾ ജനാധിപത്യത്തിലും ഭരണഘടനാപരമായും തീർത്തും അംഗീകരിക്കാനാകാത്തതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

മെയ് നാലിനാണ് ഒരു സമുദായത്തിലെ ഏതാനും പുരുഷൻമാർ മറ്റൊരു സമുദായത്തിലെ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരായി നടത്തുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതുമായ വീഡിയോ പുറത്തു വന്നത്.