മയൂരാ മാർജിൻ ഫ്രീ മാർക്കറ്റിൽ 8 ലക്ഷത്തിന്റെ തട്ടിപ്പ്, 3 സ്ത്രീകൾ അറസ്റ്റിൽ

ഹരിപ്പാട്: ഹരിപ്പാട്ടെ മയൂരാ മാർജിൻ ഫ്രീ മാർക്കറ്റിൽ 8 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ.ക്യാഷ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയായ പ്രഭ, ഇവരുടെ ബന്ധുവായ വിദ്യ, കടയിലെ മറ്റൊരു ജീവനക്കാരിയായ സുജിത എന്നിവരെ 8 ലക്ഷത്തോളം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

മാർജിൻ ഫ്രീ മാർക്കറ്റിൽ പതിവായി വന്ന് സാധനങ്ങൾ വാങ്ങുന്ന വിദ്യ ബില്ല് ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന പ്രഭയ്ക്ക് കൊടുക്കുകയും പ്രഭ കമ്പ്യൂട്ടറിൽ അടിക്കുന്നതായി കാണിക്കുകയും എന്നാൽ സേവ് ചെയ്യുന്നതിനു മുൻപ് ഡിലീറ്റ് ചെയ്തു കളയുകയും വിദ്യ പണം നൽകിയെന്ന രീതിയിൽ മടങ്ങി പോകുകയും ചെയ്യും. ഈ രീതിയിൽ ത‌ട്ടിപ്പ് നടത്തുന്നത് ഇവർ നിരന്തരം ആവർത്തിക്കുകയുമുണ്ടായി.

കഴിഞ്ഞദിവസം ഇവർ സാധനം കൊണ്ടു പോയതിന്റെ ബില്ല് മറ്റൊരു ജീവനക്കാരി പരിശോധിച്ചപ്പോൾ അത് കമ്പ്യൂട്ടറിൽ ഉണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നി ജീവനക്കാർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുൾ അഴിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഏകദേശം എട്ടു ലക്ഷം രൂപയുടെ സാധനങ്ങൾ ഈ രീതിയിൽ തട്ടിപ്പിലൂടെ കടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

കേസിലെ പ്രധാന പ്രതിയായ പ്രഭ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.