അർദ്ധരാത്രി നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: ബസേലിയോസ് കോളജ് ജംക്‌ഷനിൽ നടുറോഡിൽ അർധരാത്രി സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിൽ കട്ടപ്പന സ്വദേശി ബാബുവിനെയും എരുമേലി സ്വദേശി രാജുവിനെയുമാണ് പോലീസ് പിടികൂടിയത്.ഇന്നലെ രാത്രി 12:30 ഓടെയായിരുന്നു സംഭവം. മദ്യ ലഹരിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.കഴുത്തിന് വെട്ടേറ്റു കിടന്ന സ്ത്രീയെ വെസ്റ്റ് പോലീസാണ് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. ഇവരുടെ കൂടെ താമസിച്ചിരുന്ന ബാബുവാണ് സംഭവത്തിൽ അറസ്റ്റിലായ ഒരു പ്രതിയെന്ന് പോലീസ് പറഞ്ഞു.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു . കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

സംഭവ സമയം ജംക്‌ഷന് സമീപം കടത്തിണ്ണയിൽ കിടക്കുകയായിരുന്നു ബിന്ദു. ബിന്ദുവിന്റെ സമീപം അംഗപരിമിതനായ എരുമേലി സ്വദേശി രാജു ആഹാരം കഴിക്കാൻ ഒരുങ്ങുമ്പോൾ അവിടേക്ക് കത്തിയുമായി എത്തിയ ബാബു ഇയാളെ ആക്രമിക്കാനായിരുന്നു തുടക്കമിട്ടത്. ബാബു രാജുവിനെ വെട്ടാൻ തുടങ്ങിയപ്പോൾ കയ്യിലിരുന്ന ലോഹ ഊന്നുവടി ഉപയോഗിച്ച് വെട്ടു തടഞ്ഞ രാജു ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ സമയത്ത് അവിടെ കിടന്നുറങ്ങുകയായിരുന്ന ബിന്ദുവിന്റെ കഴുത്തിൽ വെട്ടുകയായിരുന്നെന്ന് പോലീസിനോട് ദൃക്‌സാക്ഷികൾ പറഞ്ഞു. വെട്ടേറ്റ് രക്തം വാർന്നൊഴുകി റോഡിൽ പതിനഞ്ചു മിനിറ്റോളം കിടന്ന ബിന്ദുവിനെ പോലീസ് ആംബുലൻസ് വിളിച്ചുവരുത്തി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോലീസിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുംചെയ്ത ബാബു ബിന്ദുവിനെ കൊണ്ടുവന്ന ജനറൽ ആശുപത്രിയിലും എത്തി.

ബാബുവാണ് ബിന്ദുവിനെ ആക്രമിച്ചതെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ആശുപത്രിയിൽ വച്ച് ബാബുവിനെ കസ്റ്റഡിയിൽ എടുത്തു.ബിന്ദുവിനെ വെട്ടിയ ശേഷ വലിച്ചെറിഞ്ഞ വെട്ടു കത്തി പോലീസ് കണ്ടെടുത്തു. രാജു വെട്ടിയെന്നാണ് പോലീസിനോടുള്ള ബാബുവിന്റെ മൊഴി. സിസിടിവി ദൃശ്യം പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ ബിന്ദുവിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.