കാണാതായ യുവതിയുടെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.

മലപ്പുറം: കരുവാരക്കുണ്ട് തുവ്വൂരിൽ കാണാതായ യുവതിയുടെ മൃതദേഹം റെയിൽവേ സ്റ്റേഷന് സമീപം പകൽവീടിന് അടുത്തുള്ള വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ തുവ്വൂരിൽ നിന്ന് കാണാതായതായി പരാതി ലഭിച്ചതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ വീട്ടുവളപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മാലിന്യ ടാങ്ക് തുറന്ന് അതിന് അരികിലായി കുഴിയെടുത്താണ് മൃതദേഹം മറവുചെയ്തിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവായ വിഷ്ണു അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത. യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

ഉച്ചയ്ക്ക് കൃഷിഭവനിൽ നിന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണെന്ന് പറഞ്ഞിറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരം ലഭിച്ചില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നശേഷം ആഹ്ലാദപ്രകടനം നടക്കുമ്പോൾ സുജിതയുണ്ടായിരുന്നു.

മാലിന്യ ടാങ്കിന് സമീപം കുഴിയെടുത്തത് ഒറ്റനോട്ടത്തിൽ ആരുടേയും ശ്രദ്ധയിൽപ്പെടില്ല. മൃതദേഹം ഒളിപ്പിച്ച കുഴിയുടെ മുകളിൽ കോൺക്രീറ്റ് മെറ്റൽ വിതറി കോഴിക്കൂട് സ്ഥാപിച്ച നിലയിലായിരുന്നു. യുവതിയെ കാണാതായ വിവരം സമൂഹ മാധ്യമത്തിലൂടെ ആദ്യം പങ്കുവെച്ചത് വിഷ്ണുവായിരുന്നു.യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിഷ്ണു ഏതാനും ദിവസമായി പോലീസിന്റെ കസ്റ്റഡിയിലാണ്.തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. വിഷ്ണുവിന്റെ മൊഴിപ്രകാരം മൃതദേഹം സുജിതയുടേത് തന്നെയാകും എന്നാണ് പോലീസിന്റെ നിഗമനം.