വനിതാ സംവരണ ബിൽ ലോക്‌സഭയിൽ,വനിതാ എം.പിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരും

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന് ചരിത്ര മുഹൂർത്തം കുറിച്ചുകൊണ്ട് പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ ബില്ലായി വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. ബില്ല് നടപ്പിലായാൽ ലോക്‌സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് ഭരണഘടനാഭേദ​ഗതി 128 പ്രകാരം വനിതാ സംവരണ ബിൽ അവതരിപ്പിച്ച നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.

വനിതാ സംവരണ ബിൽ നടപ്പിലായാൽ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും.33 ശതമാനം സംവരണം നടപ്പിലാകുന്നതോടെ കേരള നിയമസഭയില്‍ വനിതാ എം.എല്‍.എ മാരുടെ എണ്ണം 46 ആയി മാറും. നിലവിലെ സഭയില്‍ 11 വനിതാ എംഎൽഎമാരാണ് ഉള്ളത്.

പ്രഖ്യാപിച്ച ബില്ലിലെ വ്യവസഥകൾ പ്രകാരം പട്ടിക ജാതി-വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ക്കായി മാറ്റിവെക്കണം.യു.പി.എ. യുടെ ഭരണകാലത്ത് 2008-ല്‍ കൊണ്ടുവന്ന ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ പത്തുവര്‍ഷം കഴിഞ്ഞിട്ടും ബിൽ ലോക്സഭയില്‍ വന്നില്ല. 2008-ലാണ് ഭരണഘടനയുടെ 108-ാം ഭേദഗതി ബില്‍ എന്നറിയപ്പെടുന്ന ഈ ബില്‍ തയ്യാറാക്കിയതെങ്കിലും രാജ്യസഭ പാസാക്കിയത് 2010-ലാണ്.

ബില്ലിനെ ആസ്പദമാക്കി രാജ്യസഭയില്‍ അന്ന് നടന്ന ചര്‍ച്ചയ്ക്കിടയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി. ഉള്‍പ്പെടെ ഉള്ളവർ ഇതിനെതിരെ എതിർക്കുകയും ബില്ലിന്റെ പ്രതികള്‍ കീറിയെറിയുകയും ചെയ്തിരുന്നു. വനിതാ സംവരണത്തിനുള്ളില്‍ ജാതി സംവരണം കൊണ്ടുവരണം എന്നായിരുന്നു ഈ പാര്‍ട്ടികളുടെ ആവശ്യം. വര്‍ഷങ്ങള്‍ക്കുശേഷമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അവതരിപ്പിക്കുന്ന ആദ്യ ബില്ലായി വനിതാസംവരണ ബിൽ വീണ്ടും എത്തുന്നത്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ലെന്നും മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ രാജ്യത്ത് നടപ്പിലാക്കൂ എന്നും ബില്ലിലെ വ്യവസ്ഥയിൽ‍ വ്യക്തമാക്കുന്നു.