കൊപ്ര സംഭരണത്തിന് കരാർ നൽകിയത് സംബന്ധിച്ച് കൃഷിമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

വി. എഫ്. പി. സി. കെ മുഖേനയുള്ള കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് കരാർ നൽകിയ ഏജൻസി സംബന്ധിച്ച് ഉയർന്ന് വന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കൃഷി മന്ത്രി പി പ്രസാദ് ഉത്തരവിട്ടു. ഏജൻസിയെ സംബന്ധിച്ച ആരോപണങ്ങൾ വിവിധ മാധ്യമങ്ങളിൽ വന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഏജൻസിയെ ചുമതലപ്പെടുത്തിയ നടപടികളിൽ അന്വേഷണം നടത്തി ഉടനടി റിപ്പോർട്ട് സമർപ്പിക്കുവാൻ കാർഷികോല്പാദന കമ്മീഷണറെ കൃഷി മന്ത്രി ചുമതലപ്പെടുത്തി. അത് വരെ VFPCK മുഖേനയുള്ള കൊപ്ര സംഭരണത്തിൽ ടി. ഏജൻസിയുടെ പ്രവർത്തനം നിർത്തിവെയ്ക്കാനും ബഹു: മന്ത്രി നിർദ്ദേശിച്ചു.

ഈ സീസണിൽ 50000ടൺ കൊപ്ര സംഭരിക്കുവാൻ തീരുമാനിച്ചിരുന്നു.
പച്ചത്തേങ്ങയുടെ വില കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട നടപടികൾ ഉടനടി പുരോഗമിക്കേണ്ട ആവശ്യകത നിലനിൽക്കുന്നു. ആയതിനാൽ കർഷകരിൽ നിന്നും പച്ചത്തേങ്ങ സംഭരിക്കുന്നതിനും, തുടർന്ന് കൊപ്രയാക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കൃഷിമന്ത്രി ബന്ധപ്പെട്ട അധികാരികളോട് നിർദ്ദേശിച്ചു.