ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്.മുകേഷ്

കൊല്ലം : കൊല്ലത്ത് നിന്ന് കാണാതായ ആറുവയസ്സുകാരി അബിഗേലിനെ കണ്ടെത്തിയതിന് പിന്നാലെ പോലീസ് എ ആർ ക്യാമ്പിൽ എത്തിച്ചപ്പോൾ ഇവിടേക്ക് മുകേഷ് എത്തി കുട്ടിയെ എടുക്കുകയും കുട്ടിക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.എംഎൽഎയെ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ എന്ന സോഷ്യല്‍ മീഡിയയിൽ വന്ന പരിഹാസം മുകേഷിനെ ചൊടിപ്പിച്ചു.ഇതോടെ വിമര്‍ശകര്‍ക്ക് മറുപടിയുമായി നടന്‍ മുകേഷ് രംഗത്തെത്തി.

“കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ, ഒരു ദിവസം മുഴുവൻ കേരളക്കരയെ ആകെ കണ്ണീരിൽ ആക്കിയ മോളെ കണ്ടെത്തിയതറിഞ്ഞു ഞാൻ അപ്പോൾ തന്നെ കൊല്ലം ഏആർ ക്യാമ്പിൽ എത്തുമ്പോൾ ചുറ്റിനും അപരിചിതരുടെ മുന്നിൽ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് എന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു. അപ്പോൾ പ്രിയ സുഹൃത്ത് ഗണേഷ് കുമാർ എംഎൽഎ കുഞ്ഞിനോട് ചോദിച്ചു ഈ മാമനെ അറിയുമോ? ചെറിയ ചിരിയോടു കൂടി മോളുടെ മറുപടി അറിയാം, എങ്ങനെ അറിയാം? ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട്. അത് കേട്ടതും ഒരച്ഛന്‍റെ ഹൃദയം കൂടിയുള്ള എനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി അതാണ് എടുത്തു കയ്യിൽ വെച്ചത്”

“ആ മോളുടെ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കൂ അവിടെ നിങ്ങൾക്ക് ഭയം കാണാൻ കഴിയില്ല. അത് ഈ മോൾക്ക് മാത്രമല്ല. നല്ല മനസ്സുള്ള എല്ലാവർക്കും എന്നെ ഇഷ്ടമാണ് അതിൽ പ്രായമില്ല. എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ് അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്നേഹിക്കുന്നു. മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാൻ അവരുടെ മനസ്സിലുണ്ട്. പിന്നെ എംഎൽഎ എന്ന നിലയിൽ എന്റെ നാട്ടുകാർക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയത്. എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ് അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണ്. ചുരുക്കിപ്പറഞ്ഞാൽ കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും”

“ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. എന്‍റെ ശ്രദ്ധ മുഴുവൻ എന്‍റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാൻ കഴിയുമെന്നുള്ളതാണ്. പൊന്നുമോളെ കണ്ടെത്താൻ വിശ്രമമില്ലാതെ പണിയെടുത്ത കേരള പോലീസിന് അഭിനന്ദനങ്ങൾ”, മുകേഷ് കുറിപ്പിലൂടെ പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയോയെന്നുംപ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്നും പോലീസ് സംശയിക്കുന്നു.30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല.പ്രതികളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.