മികച്ച വരുമാനം ലക്ഷ്യമിട്ട് സർക്കാർ,2,000 റേഷൻ കടകൾ കെ സ്റ്റോറുകളാകും

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള രണ്ടായിരം റേഷന്‍ കടകൾ കെ സ്‌റ്റോറുകളാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് പുറമെ വ്യവസായ വകുപ്പില്‍ നിന്നുള്ള എംഎസ്എംഇ ഉല്‍പ്പന്നങ്ങള്‍, കൃഷിവകുപ്പിന്റെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവയും കെ സ്റ്റോറുകള്‍ വഴി ലഭ്യമാക്കും.

കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ കെ സ്റ്റോറുകള്‍ ആയി ഉയര്‍ത്തിയ 66 കടകളില്‍ നിന്നും 1,45,32,652 രൂപയുടെ വരുമാനം നേടാന്‍ സാധിച്ചതായി ഭക്ഷ്യമന്ത്രി വ്യക്തമാക്കി.ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ റേഷന്‍കടകള്‍ വഴി 10 രൂപ നിരക്കിൽ കുടിവെള്ള വിതരണം ക്രിസ്മസിന് മുമ്പ് നടപ്പാക്കിയിട്ടുണ്ട്.പഴയ റേഷന്‍ കടകള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കി കൂടുതല്‍ സൗകര്യങ്ങളും ഉത്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കെ സ്റ്റോര്‍ വഴി ചെയ്യുന്നത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കെ – സ്റ്റോറുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടതാക്കണമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ 126 റേഷന്‍ കടകള്‍ മാര്‍ച്ച് മാസത്തിനു മുന്‍പ് കെ സ്റ്റോറുകളാക്കി മാറ്റുമെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാളില്‍ ചേര്‍ന്ന കെ സ്റ്റോര്‍ ജില്ലാതല അവലോകന യോഗത്തില്‍ മന്ത്രി കൂട്ടിച്ചേർത്തു. ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്, മൊബൈല്‍ റീചാര്‍ജിങ്, വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന കോമണ്‍ സര്‍വീസ് സെന്റര്‍ സേവനങ്ങള്‍ കെ സ്‌റ്റോറുകള്‍ വഴി ലഭ്യമാക്കി കൂടുതല്‍ വരുമാനം നേടുന്നതിന് റേഷന്‍ വ്യാപാരികള്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.