പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല, മദ്രാസ് ഹൈക്കോടതി

ചെന്നൈ : പഴനി ക്ഷേത്രത്തിനുള്ളിലേക്കുള്ള പ്രവേശനം വിശ്വാസികൾക്ക് മാത്രമായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശം നൽകി.

അരുൾമിഗു പഴനി ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലും അതിലെ ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കളെ മാത്രം പ്രവേശിപ്പിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പഴനി ക്ഷേത്രത്തിലെ ഭക്തരുടെ സംഘടനാ നേതാവായ ഡി സെന്തിൽകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ക്ഷേത്രത്തിലെ എല്ലാ പ്രവേശന കവാടങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളല്ലെന്നും ക്ഷേത്രത്തിലെ വാസ്തുവിദ്യ ആസ്വദിക്കാൻ എത്തുന്നവർ കവാടത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരത്തിന് അപ്പുറത്തേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ക്ഷേത്ര പരിസരം ആദരവോടെയും ആചാരപ്രകാരവും പരിപാലിക്കേണ്ടത് ആവശ്യമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ പ്രകാരവും മറ്റ് മതക്കാർക്ക് ഹൈന്ദവക്ഷേത്രങ്ങളിൽ പ്രവേശനം നൽകാനാകില്ല.

പഴനി ക്ഷേത്രം ഹിന്ദുക്കൾ മാത്രമല്ല, ദൈവത്തിൽ വിശ്വസിക്കുന്ന അഹിന്ദുക്കളാലും ആരാധിക്കപ്പെട്ടിരുന്നു.ഒരു മതേതര സർക്കാർ എന്ന നിലയിൽ, ഭരണഘടനയുടെ 25-ാം അനുച്ഛേദം പ്രകാരമുള്ള പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെയും ക്ഷേത്രഅധികൃതരുടെയും കടമയാണ്.1947-ലെ ക്ഷേത്രപ്രവേശന അംഗീകാര നിയമത്തിന്‍റെ അടിസ്ഥാനത്തിൽ, ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ മാത്രമാണ് മതപരമായ ആരാധനാലയമായതെന്നും എതിർകക്ഷികൾ വാദിച്ചു.

ഭരണഘടന ഓരോ വ്യക്തിക്കും അവരുടെ മതം ആചരിക്കാനും വിശ്വസിക്കാനും അവകാശം നൽകുമ്പോൾ, അതാത് മതത്തിൻ്റെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെടാൻ കഴിയില്ലെന്നും അത്തരം ഇടപെടലുകൾ തടയേണ്ടതുണ്ടെന്നും വ്യത്യസ്ത മതങ്ങളിൽ പെട്ട ആളുകൾ പരസ്പരം വിശ്വാസത്തെയും വികാരങ്ങളെയും ബഹുമാനിക്കുമ്പോൾ മാത്രമേ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് മതങ്ങൾക്കും ഇടയിൽ മതസൗഹാർദം നിലനിൽക്കൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് എസ് ശ്രീമതി വിധി പ്രസ്താവിച്ചത്.