പൊതുവിദ്യാഭ്യാസ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണം,മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി : പൊതുവിദ്യാഭ്യാസ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നാടിനുണ്ടെന്ന് എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിൽ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വി‍ജയൻ. പുതിയ കാലവും പുതിയ ലോകവുമാണ് അത് നേരിടാനായി കുട്ടികളെ പ്രാപ്തമാക്കണമെന്നും വിദ്യാർത്ഥികളെ പുതിയ അധ്യായന വർഷത്തേക്ക് സ്വാ​ഗതം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്തും പത്ത് വർഷത്തിന് ശേഷമുള്ള പാഠപുസ്തക മാറ്റങ്ങളുമടക്കം ഈ അധ്യയന വർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ വരുന്നത്. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിയിട്ടുണ്ട്. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരിച്ചെത്തിയിരിക്കുകയാണ്.

കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക് നല്‍കാൻ ഇത്തവണയും സാധിച്ചു. സംസ്ഥാനത്തെ ക്ലാസ്സ് മുറികൾ എല്ലാം ഹൈടെക്കായി മാറി, റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കി. വിദ്യാഭ്യാസത്തിനും  വിനോദത്തിനും ഒട്ടേറെ സാധ്യതകളുള്ള ഇടമാക്കി വിദ്യാലയങ്ങളെ മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.