ഒരു വന്ദേ ഭാരത് തന്നിട്ട് വീമ്പ് പറയുന്ന പ്രധാനമന്ത്രി വല്ലപ്പോഴുമെങ്കിലും സത്യം പറയണം. മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: കേരളത്തെ താറടിച്ചു കാണിക്കാൻ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ ഒന്നും കിട്ടിയില്ല. ഒരു വന്ദേ ഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാൽ മതിയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു .

പ്രധാനമന്ത്രിയെപ്പോലൊരാൾ രാഷ്ട്രീയ പരിപാടികളിലാണെങ്കിൽ പോലും വസ്തുതാ വിരുദ്ധമായി പറയരുതെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനം പുറകിലായിപ്പോയി എന്ന് പറയുമ്പോൾ അദ്ദേഹം ഉദ്ഘാടനം ചെയ്ത വാട്ടർ മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവയെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം സംസ്ഥാന സർക്കാറിനെ ശ്വാസം മുട്ടിക്കുകയാണ്. വികസനത്തിന് പണം നൽകാതിരിക്കലും ക്ഷേമ പദ്ധതികൾ മുടക്കാനുമാണ് ശ്രമിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട നികുതി പോലും ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽ നൽകുന്ന പദ്ധതി കേരളത്തിലില്ലെന്ന പ്രസ്താവന വസ്തുതാ വിരുദ്ധമാണ്.

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് ഒഴിവുകളുണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്നും വിവിധ സ്ഥാപനങ്ങളിൽ കേന്ദ്രം താൽക്കാലികമായി നിയമിക്കുകയാണെന്നും ഇവിടെ വന്ന് കുറ്റം പറയുമ്പോൾ കേന്ദ്രത്തിന്റെ നിലപാട് പരിശോധിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പുകമറ സൃഷ്ടിച്ച് പദ്ധതികൾ തകർക്കാനാണ് കേന്ദ്ര ശ്രമം. ഇരുചക്ര വാഹനക്കാരുടെ പ്രശ്നം പരിഹരിക്കുമെന്നും വിഷയം കേന്ദ്രവുമായി സംസാരിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സി.പി ഐ നേതാവ് മുല്ലക്കര രത്‌നാകരൻ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയ പരിപാടിയിലും ഔദ്യേഗിക പരിപാടികളിലും സംസ്ഥാനത്തെ പരിപാടികളിലും വ്യത്യസ്തമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതെന്നും വല്ലപ്പോഴുമെങ്കിലും സത്യം വിളിച്ചു പറയണമെന്നും വടകര ഒഞ്ചിയത്ത് രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.