അഞ്ചും ഏഴും വയസുള്ള കുഞ്ഞുങ്ങളെ വിവസ്ത്രരാക്കി ക്രൂര മർദനം,രക്ഷിതാവും ബന്ധുവും പോലീസ് കസ്റ്റഡിയിൽ

ഇടുക്കി: നെടുങ്കണ്ടം മുണ്ടിയെരുമയിൽ അഞ്ചും ഏഴും വയസുള്ള കുരുന്നുകൾക്ക് ക്രൂരമർദ്ദനം.അഞ്ചു വയസുകാരിയുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും ഏഴു വയസുകാരിയുടെ ശരീരത്തിൽ കണ്ടെത്തിയത് 14 ചതവുകളും മുറിവുകളും. കുട്ടികളുടെ രക്ഷിതാവിനെയും ബന്ധുവിനെയും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ജോലി കഴിഞ്ഞാണ് രക്ഷിതാവ് രാത്രി വരുന്നത്. ഒപ്പം ബന്ധുവും കാണും. മദ്യലഹരിയിൽ രക്ഷിതാവ് ഉറങ്ങും. ബന്ധു കുട്ടികളെ സമീപത്തെ മുറിയിൽ കയറ്റി കതകടക്കും. കസേരയിൽ കയറ്റി നിർത്തി വിവസ്ത്രത്രരാക്കും. ഒന്നേ, രണ്ടേ പത്തു വരെ ചൊല്ലാൻ പറയും. ചൊല്ലാതെ വന്നാൽ അടിക്കും. കാപ്പികമ്പിനും പൈപ്പിനും കയറിനുമാണ് അടിക്കുന്നത്. അടിക്കുന്നതിനിടെ ബന്ധു അട്ടഹസിക്കും. ചിലപ്പോൾ കസേരയുടെ പുറത്ത് കൈ വച്ച് അതിന് മുകളിൽ അടിക്കും.

രാത്രിയിൽ ഉപ്പ് നിലത്ത് വിതറി അതിൽ നിർത്തും അങ്ങനെയാണ് മുട്ടിൽ മുറിവുണ്ടായത്. ഏഴു വയസുകാരിയുടെ പുറത്തും കാലിനും അടിയേറ്റ പാടുകളുണ്ട്. ഏഴു വയസുകാരിക്ക് അടിയേറ്റ് നീര് വന്നിരിക്കുന്നത് കാരണം ഇരിക്കാനാവാത്ത സ്ഥിതിയാണ്. കുട്ടികൾ കഴിഞ്ഞിരുന്നത് രക്ഷിതാവിൻ്റെ വീട്ടിലായിരുന്നു. സമീപകാലത്താണ് ബന്ധുവീട്ടിലേക്ക് മാറിയത്. ഇവിടെ വെച്ചാണ് കുട്ടികൾ ക്രൂരതക്കിരയായത്.

കഴിഞ്ഞ രാത്രി 11.30 മുതൽ പുലർച്ചെ 1.30 വരെ കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിർന്നവരുടെ അട്ടഹാസവും കേട്ട പ്രദേശവാസികൾ ആശാവർക്കറെ വിവരം അറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം പുറം ലോകം അറിയുന്നത്. കുട്ടികൾ താമസിക്കുന്ന വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കാൻ എത്തിയ ആശാ വർക്കർ അഞ്ചു വയസുകാരിയുടെ മുഖത്ത് പൊള്ളലേറ്റ പാടും ഏഴുവയസുകാരിക്ക് നടക്കാനുള്ള ബുദ്ധിമുട്ടും കണ്ട് ആശാ പ്രവർത്തക പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ. വി.കെ. പ്രശാന്തിനെ വിവരം അറിയിച്ചു. വി.കെ. പ്രശാന്തും ആരോഗ്യ പ്രവർത്തകരും ചേർന്ന് കുട്ടികളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ രണ്ടു കുട്ടികൾക്കും ദേഹമാസകലം മുറിവേറ്റത് കണ്ടെത്തി.

പട്ടം കോളനി മെഡിക്കൽ ഓഫിസർ നെടുങ്കണ്ടം പൊലിസിനെ വിവരം അറിയിച്ചതോടെ നെടുങ്കണ്ടം എസ്.ഐ ടി.എസ്. ജയകൃഷ്ണനും സംഘവും സ്ഥലത്തെത്തി കുട്ടികളുടെ ബന്ധുവിനെയും രക്ഷിതാവിനെയും കസ്റ്റഡിയിലെടുത്തു.കുട്ടികളെ ശിശു സംരക്ഷണ സമിതിക്ക് കൈമാറാനുള്ള നടപടി രാത്രി തന്നെ പൊലീസ് പൂർത്തിയാക്കി. കുട്ടികളുടെ മാതാവിന് ബുദ്ധിമാന്ദ്യമുണ്ട്. പിതാവ് പെയിൻ്റിങ് തൊഴിലാളിയാണ്. ബന്ധുവിൻ്റെ ഒപ്പം വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്.