‘എന്റെ മകൾ ഒരു പാവമായിരുന്നു. ഭരിക്കുന്നവരൊക്കെ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്.പൊലീസിന് കസേരയെടുത്ത് അടിക്കാമായിരുന്നില്ലേ? വന്ദനയുടെ പിതാവ്

കോട്ടയം ∙ മകളുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഡോ.വന്ദനയുടെ പിതാവ് മോഹൻദാസ്. ചിലർ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നു, അതൊന്നും സഹിക്കാനാകുന്നില്ല. പൊലീസിന് ഒരു കസേരയെടുത്ത് ആക്രമിയെ അടിക്കാമായിരുന്നില്ലേ? പിന്നെന്തിനാണ് ഈ പൊലീസെന്നും മോഹൻദാസ് ചോദിച്ചു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വന്ദയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതികരണം.

‘‘എന്റെ മകൾ ഒരു പാവമായിരുന്നു. ഭരിക്കുന്നവരൊക്കെ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്. ഏത് പാർട്ടിയായാലും സാധാരണക്കാരായ ഞങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് എന്തിനാണ്. ഞങ്ങൾക്ക് സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തം ആർക്കാണ്. സുരക്ഷയില്ലാതെ ഇവിടെ ജീവിക്കാനാകില്ല. ആരോടും പരാതിയില്ല.’’– മോഹൻദാസ് പറഞ്ഞു.പി.ജി. ഡോക്ടർമാരും ഹൗസ് സർജൻമാരും സമരം പൂർണമായി പിൻവലിച്ചു. ശനിയാഴ്ച രാവിലെ എട്ടുമുതൽ ജോലിക്ക് കയറും. സർക്കാർ നൽകിയ ഉറപ്പുകൾ മാനിക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. പിജി വിദ്യാര്‍ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് ചർച്ച നടത്തിയിരുന്നു. സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ ഹൗസ് സർജൻമാർക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുക, ആഴ്ചയിൽ ഒരു ദിവസത്തെ അവധി കൃത്യമായി അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ തത്വത്തിൽ അംഗീകരിച്ചു.വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തില്‍ 2 പേരെ മാത്രമേ അനുവദിക്കൂ. കമ്മിറ്റി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സര്‍ജന്‍മാരുടെ പ്രശ്‌നങ്ങളും കമ്മിറ്റി പരിശോധിക്കും. റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡിഎംഇ സര്‍ക്കുലര്‍ ഇറക്കും. വകുപ്പ് മേധാവികള്‍ വിദ്യാര്‍ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.