അമേരിക്കയിലെ ഹവായി ദ്വീപിൽ കിലോയ അഗ്നിപർവതം പൊട്ടിത്തെറിച്ചു

ന്യൂയോർക്ക്: അമേരിക്കൻ സംസ്ഥാനവും ദ്വീപമേഖലയുമായ ഹവായിയിലെ കിലോയ അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു. കിലോയയുടെ കൊടുമുടികളിലൊന്നായ കാൽഡിറയിലെ ഹാലെമൗമൗ അഗ്നിമുഖത്താണ് സ്ഫോടനം നടന്നത്.സ്ഫോടനത്തെത്തുടർന്ന് ലാവാപ്രവാഹം തുടങ്ങി.

ഹവായിയിലെ രണ്ടാമത്തെ വലിയ അഗ്നിപർവതമായ കിലോയ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്.ആളുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. ഹവായിയിലെ ദ്വീപുകൾ അഗ്നിപർവത സ്ഫോടനങ്ങളും തുടർന്നുള്ള ലാവാപ്രവാഹങ്ങളും മൂലം നിർമിതമാണ്. പ്രധാനമായും 5 അഗ്നിപർവതങ്ങളാണ് ഹവായിയിലുള്ളത്. ഇവയിലൊന്നാണ് കിലോയ.

2018 മേയ് ആദ്യവാരമാണ് സമീപകാലത്ത് കിലോയയുടെ ഏറ്റവും വലിയ പൊട്ടിത്തെറി സംഭവിച്ചത്. കിലോയയുടെ അഗ്നിമുഖങ്ങളിൽ ഒന്നായ ‘പൂഓ’യുടെ ചുറ്റും ബലൂൺ പോലെ വീർത്തുയർന്നു. തുടർന്നാണ് വിസ്ഫോടനത്തോടെ ലാവാപ്രവാഹമുണ്ടായത്. 1983 മുതൽ ഇടയ്ക്കിടെ തീതുപ്പുന്ന അഗ്നിപർവതമാണ് കിലോയ. അഞ്ച് അഗ്നിപർവതങ്ങൾ ചേർന്നാണ് ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രവും പസിഫിക് സമുദ്രത്തിലെ ദ്വീപുമായ ഹവായ്ക്കു രൂപം നൽകിയത്.