നൂറിലേറെ കേസുകള്‍; കോടികളുടെ തട്ടിപ്പ്: പൂമ്പാറ്റ സിനി ‘കാപ്പ’ പ്രകാരം അറസ്റ്റിൽ

തൃശൂർ ∙ ഒട്ടേറെ സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായ എറണാകുളം പള്ളുരുത്തി തണ്ടാശേരിൽ സിനി ഗോപകുമാർ (പൂമ്പാറ്റ സിനി– 48) സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള നിയമപ്രകാരം (കാപ്പ) അറസ്റ്റിൽ. വധശ്രമം, ഭീഷണി, വഞ്ചന തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. ശ്രീജ, സിനി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവർ ഒല്ലൂർ തൈക്കാട്ടുശേരിയിലെ വാടകവീടു കേന്ദ്രീകരിച്ചാണു തട്ടിപ്പുകൾ നടത്തിയിരുന്നത്. നൂറിലേറെ സാമ്പത്തിക തട്ടിപ്പു കേസുകളിൽ സിനി പിടിയിലായിട്ടുണ്ട്.

റിസോര്‍ട്ട് ഉടമയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് മിക്കപ്പോഴും സംസാരം തുടങ്ങുക. ബിസിനസ് പങ്കാളിയാകാമെന്ന് പറഞ്ഞ് പണം തട്ടും. പരാതിപറഞ്ഞാല്‍ ആക്രമിക്കും. ബലത്തിന് ഗുണ്ടകളുടെ വലിയൊരു സംഘത്തെ വളര്‍ത്തുന്നുണ്ട്. ഒല്ലൂര്‍ എസിപി പി.കെ.സുരേഷും സംഘവുമാണ് സിനിയെ അറസ്റ്റ് ചെയ്തത്.മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസുണ്ട് സിനിയുടെ പേരിൽ. ഇതിനായി ലഹരിവില്‍പനയും നടത്തിയിട്ടുണ്ട്. പണം ഇഡിക്കാര്‍ പിടിച്ചെടുത്തെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരെ കബളിപ്പിക്കുക. ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങൾ. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് പലതവണ റിമാന്‍ഡിലായി.

പക്ഷേ, ഇത്രയും തട്ടിപ്പുകേസുകൾ നടത്തിയിട്ടും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. തട്ടിയെടുക്കുന്ന പണം ധൂര്‍ത്തടിക്കുകയാണ് പതിവ്. മകളുടേത് ആര്‍ഭാട വിവാഹമായിരുന്നു. 2017ൽ വൻ ആർഭാടത്തോടെ നിരവധി പേരെ ക്ഷണിച്ചാണ് ഇവരുടെ മകളുടെ വിവാഹം നടത്തിയത്. വിവാഹത്തിൽ പങ്കെടുത്തവർക്ക് ഫ്രിജ്, വാഷിങ് മെഷീൻ തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കി.

ആലപ്പുഴ അരൂരിലെ വ്യാപാരിയുടെ മരണത്തിനുത്തരവാദി സിനിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഹണിട്രാപ്പ് നടത്തി 18 ലക്ഷം രൂപയാണ് വ്യാപാരിയുടെ പക്കല്‍നിന്ന് തട്ടിെയടുത്തത്. തട്ടിച്ച പണത്തിന്റെ കണക്ക് നോക്കുമ്പോള്‍ കോടികള്‍ വരും. ഇനി ആറു മാസം കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ സിനിയെ പാര്‍പ്പിക്കും.

ആലപ്പുഴയിലെ അരൂർ, കുത്തിയതോട് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിൽ മുളവുകാട്, ചെങ്ങമനാട്, തോപ്പുംപടി, ടൗൺ സൗത്ത്, സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ് സ്റ്റേഷനുകളിലും തൃശൂരിൽ പുതുക്കാട്, കൊടകര, മാള, ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ സ്റ്റേഷനുകളിലുമായി അൻപതിലേറെ കേസുകൾ സിനിയുടെ പേരിലുണ്ട്. ‘കാപ്പ’ നിയമപ്രകാരം വനിത അറസ്റ്റിലാകുന്നത് അപൂർവമാണെന്നു പൊലീസ് പറഞ്ഞു.