മാളിൽ പാർക്ക് ചെയ്‌തു താക്കോൽ എടുക്കാൻ മറന്ന കാർ മോഷ്ടിച്ച് വിറ്റയാൽ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട്: അരയിടത്തുപാലം ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച മലപ്പുറം മമ്പുറം വി.കെ. പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീൻ (41) പോലീസിന്റെ വലയിലായി. വി കെ പടിയിലെ വീടിന്‍റെ പരിസരത്ത് നിന്നും പ്രതിയെ പിടികൂടി.

നഗരത്തിലെ ഗോകുലം മാളിലെത്തി ഫോർഡ് ഫിയസ്റ്റ കാർ പാർക്ക് ചെയ്ത് പോയപ്പോൾ കാറിന്‍റെ താക്കോൽ എടുക്കാൻ മറന്നു. പെട്ടെന്നു തന്നെ തിരികെ വന്നു നോക്കിയെങ്കിലും നിർത്തിയ സ്ഥലത്ത് കാർ ഉണ്ടായിരുന്നില്ല.സമീപത്ത് ഉള്ളവരോടും മറ്റും അന്വേഷിച്ചെങ്കിലും കാർ കണ്ടെത്താൻ സാധിക്കാത്തതിനാൽ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ പരാതി നൽകി. മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ കെ.സുദർശന്‍റെ മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് പോലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും അന്വേഷണമാരംഭിച്ചു.

നാല്പത് കിലോമീറ്ററിനുള്ളിലെ പെട്രോൾ പമ്പിലേത് ഉൾപ്പെടെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതിയെകുറിച്ച് സൂചന  പോലീസിന് ലഭിച്ചു. ഇതിനിടെ രജിസ്ട്രേഷൻ മാറ്റുന്നതിനായി ഒടിപിക്കായി യഥാർത്ഥ ഉടമസ്ഥനെ ഓൺലൈൻ സ്ഥാപനത്തിൽ നിന്നും വിളിച്ച വിവരമറിഞ്ഞ പോലീസ് ഓൺലൈൻ സ്ഥാപന ഉടമയെ കാണുകയും ആർസി മാറ്റാൻ വന്നവരെ ബന്ധപ്പെടുകയും ചെയ്തു.

ഇവരെയും കൂട്ടി നാലു ദിവസം മുമ്പ് ഇവർക്ക് വാഹനം വിറ്റ ഷറഫുദീന്‍റെ വീടിനടുത്ത് എത്തി. പോലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിടികൂടി.മെഡിക്കൽ കോളേജ് സ്റ്റേഷനിൽ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി.വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഷറഫുദീൻ വാഹനകച്ചവടങ്ങൾ നടത്തി പരാജയപ്പെട്ടപ്പോൾ ജോലി അന്വേഷിച്ച് കോഴിക്കോട് എത്തി മദ്യപിച്ച ശേഷം കറങ്ങി നടക്കുന്നതിനിടയിലാണ് കാർ മോഷ്ടിച്ച് മറിച്ചു വിറ്റത്.

.