പാർട്ടി മാറുന്നത് വ്യക്തിപരമായ ഇഷ്ടമാണ്,മാറുമ്പോൾ ആ പാർട്ടിയെ മോശമായി പറയുന്നതിനോട് യോജിപ്പില്ല.കൃഷ്ണകുമാർ

തിരുവനന്തപുരം: പാർട്ടി മാറുന്നത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടമാണ്.ഒരു പാർട്ടിയിൽ നിന്ന് മാറി മറ്റൊരിടത്തേക്ക് പോകുമ്പോൾ ആ പാർട്ടിയെ മോശമായി ചിത്രീകരിച്ച് പോകുന്നതിനോട് യോജിക്കാനാവില്ല.രാജസേനനും ഭീമൻ രഘുവും ബിജെപി വിട്ടതിൽ നടൻ കൃഷ്ണകുമാർ പ്രതികരിച്ചു.

പാർട്ടി മാറുന്നത് വ്യക്തിപരമായ ഇഷ്ടമാണ്. ഒരു പാർട്ടിയിൽ നിന്ന് മാറി മറ്റൊരിടത്തേക്ക് പോകുമ്പോൾ ആ പാർട്ടിയെ മോശമായി ചിത്രീകരിച്ച് പോകുന്നതിനോട് യോജിപ്പില്ല. താരങ്ങൾ രണ്ടുപേരും സഹപ്രവർത്തകരാണ്. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം കണ്ടാണ് ഇരുവരും ബിജെപിയിലേക്ക് വരുന്നത് എന്ന് തുടക്കത്തിൽ വ്യക്തമാക്കിയിരുന്നു. അവർ കൂടുമാറ്റം ആഗ്രഹിക്കുന്നു. മറ്റൊരു പാർട്ടിയിലേക്ക് പോയി അതിൽ തെറ്റില്ല. ഭീമൻ രഘുവിന്റെ ആരോപണം ശരിയല്ല. കലാകാരന്മാർക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് ബിജെപി. വിവിധ മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ചവർ ഈ പാർട്ടിയിൽ ഉണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രവർത്തനം നല്ല നിലയിലാണ് നടക്കുന്നത്. ഭീമൻ രഘുവിന്റെ ആരോപണത്തോട് വിയോജിപ്പുണ്ട്. അദ്ദേഹം ഈ പാർട്ടി വിട്ടു പോയതിനാലാകാം അങ്ങനെ പറയുന്നത്.അതിൽ മറ്റൊന്നുമില്ലെന്നും സിനിമ പ്രവർത്തകരായി ഞങ്ങളെല്ലാവരും സൗഹൃദത്തോടെ തുടരുമെന്നും കൃഷ്ണകുമാർ മനസ്സു തുറന്നു.

ബിജെപി ദേശീയ അദ്ധ്യക്ഷൻ തിരുവനന്തപുരത്ത് വന്നപ്പോൾ വേദിയിൽ ഇരിപ്പിടം ലഭിക്കാത്തതിൽ അതൃപ്തി ഉണ്ടായി എന്നുള്ള വാർത്തകൾ ശരിയല്ല. തന്നെ വേദിയിലേക്ക് ക്ഷണിച്ചത് ബിജെപി നേതാവ് സുധീർ ആണ്. താൻ സദസ്സിൽ നേതാക്കൾക്കൊപ്പമിരുന്നു കൊളളാമെന്നും പറഞ്ഞിരുന്നു.വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല എന്ന് പറയുന്നത് ശരിയല്ല.നേതൃത്വത്തോട് ഒരു ഘട്ടത്തിലും നീരസവും വെറുപ്പും തോന്നിയിട്ടില്ല.

ലോക് സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തീരുമാനങ്ങൾ കേന്ദ്ര നേതൃത്വം സ്വീകരിക്കും.കേരള തലസ്ഥാനമായ അനന്തപുരിയിൽ നിന്നും മത്സരിക്കാൻ ഒരുവട്ടം പാർട്ടി അവസരം തന്നു. പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കും. പാർട്ടി തിരുവനന്തപുരത്തു നിന്ന് മത്സരിക്കാൻ പറഞ്ഞാൽ സന്തോഷമേയുള്ളൂ.ഏക വ്യക്തി നിയമത്തിൽ കേന്ദ്രസർക്കാരിന് കൃത്യമായ നിലപാടുണ്ട്.ഒരു വീട്ടിൽ ഒരു നിയമമുണ്ടെങ്കിൽ മാത്രമല്ലേ കാര്യങ്ങൾ സുഗമമായി മുന്നോട്ടു പോവുകയുള്ളു.വ്യത്യസ്ത നിയമങ്ങൾ ഉണ്ടായാൽ അവിടെ ഭിന്നത ഉണ്ടാകും. തുല്യനീതിയും തുല്യ നിയമവും ഉണ്ടായാൽ മാത്രമേ രാജ്യം പുരോഗതി കൈവരിക്കുകയുള്ളൂ. കൃഷ്ണകുമാർ പറഞ്ഞു.