പ്രതിദിനം കേരളം കുടിക്കുന്നത് ആറുലക്ഷം ലിറ്ററോളം മദ്യം

കൊച്ചി: രണ്ട് വര്‍ഷത്തിനുള്ളിൽ മലയാളികൾ പ്രതിദിനം ഉപയോഗിക്കുന്ന മദ്യത്തിൽ ഒരു ലക്ഷം ലിറ്ററിന്റെ വർധന. ബെവ്കോ കണക്കുപ്രകാരമാണിത്. 2021ല്‍ ബെവ്‌കോ നൽകിയ കണക്കുപ്രകാരം പ്രതിദിന വിൽപ്പന അഞ്ചുലക്ഷം ലിറ്ററായിരുന്നെങ്കിൽ 2023 മേയ് വരെയുള്ള കണക്കുപ്രകാരം മദ്യത്തിന്റെ വിൽപ്പന പ്രതിദിനം ആറുലക്ഷം ലിറ്ററാണ്.2021 മേയ് മുതൽ 2023 മേയ് വരെ സംസ്ഥാനത്ത് വിറ്റത് 41,68,60,913 ലിറ്റർ വിദേശമദ്യമാണ്. അതായത് ശരാശരി ആറ് ലക്ഷത്തോളം ലിറ്റർ മദ്യം ദിവസവും വിൽക്കുന്നു. ഇക്കാലയളവിൽ 16,67,26,621 ലിറ്റർ ബിയറും വൈനും വിറ്റുപോയി. ശരാശരി രണ്ടുലക്ഷത്തിലധികം ലിറ്റർ ബിയറും വൈനും പ്രതിദിനം ഉപയോഗിക്കുന്നുവെന്ന് വ്യക്തമാകും.പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലുള്ളതാണ് ഈ കണക്കുകൾ.2021 മേയ് മുതൽ 2023 മേയ് വരെയുള്ള കാലയളവിൽ മദ്യവിൽപ്പനയിലൂടെ ലഭിച്ച പണം 31911.77 കോടി രൂപയാണ്. ബിയറും വൈനും വിറ്റവകയിൽ 3050.44 കോടി രൂപയും ലഭിച്ചു.ഇക്കാലയളവിൽ ബെവ്കോ സർക്കാരിന് നികുതിയായി നൽകിയത് 24,539.72 കോടി രൂപ. മദ്യവിൽപന ഇങ്ങനെ നടക്കുമ്പോഴും 2019-20 സാമ്പത്തികവർഷം ബെവ്‌കോ നഷ്ടത്തിലായിരുന്നെന്നും മറുപടിയിൽ പറയുന്നു. എന്നാൽ, ഈ നഷ്ടത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കോവിഡ് കാലത്താണ് നഷ്ടം ഉണ്ടായത്.ബെവ്കോയുടെ ലാഭ, നഷ്ട കണക്കുകൾ ഇങ്ങനെ (തുക കോടിയിൽ) 2015-16-ലാഭം-42.55, 206-17-ലാഭം-85.46, 2017-18-ലാഭം-106.75, 2018-19-നഷ്ടം-41.95, 2020-21-ഓഡിറ്റ് പൂർത്തിയായിട്ടില്ല