ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ അറസ്റ്റു ചെയ്തു,കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു

കൊച്ചി: അതിഥിത്തൊഴിലാളിയുടെ ആറു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആസാം സ്വദേശിയായ പ്രതിയെ പിടികൂടി. പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം.

ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദിനിയെ ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസക്കാരനായെത്തിയ അതിഥിത്തൊഴിലാളിയായ അസഫാക്ക് ആലം തട്ടിക്കൊണ്ടുപോകുകയായിരുന്നു.ധാരാളം അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.

പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്ന് ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.മലയാളം നന്നായി സംസാരിക്കുന്ന ചാന്ദിനി തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക്ക് ആലത്തെ പിടികൂടിയത്.  മദ്യലഹരിയിലായ പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചിട്ടില്ല.

പ്രതി മറ്റാര്‍ക്കെങ്കിൽ പെൺകുട്ടിയെ കൈമാറിയോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.കുട്ടിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി