മകന്റെ മരണത്തിൽ മനംനൊന്ത മാതാവ് കിണറ്റിൽ ചാടി മരിച്ചു

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിനകത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച പി ജി വിദ്യാർത്ഥിയുടെ മാതാവ് മകന്റെ മരണത്തിൽ മനംനൊന്ത് കിണറ്റിൽ ചാടി മരിച്ചു. നെടുമങ്ങാട് വെള്ളൂർക്കോണം അറഫയിൽ സുലൈമാന്റെ ഭാര്യയും അധ്യാപികയുമായ ഷീജ ബീഗമാണ് ഇന്ന് രാവിലെ ജീവനൊടുക്കിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സര്‍വകലാശാല സെക്യൂരിറ്റി ബിൽഡിങ്ങിന് സമീപം വച്ച് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് എം വി എസ്സി അവസാന വർഷ വിദ്യാർത്ഥിയായിരുന്ന മകൻ സജിൻ മുഹമ്മദ്‌ (28) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഗുരുതരമായി പരിക്കേറ്റ സജിന്‍ മുഹമ്മദിനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മകന്റെ മരണ വിവരം അറിഞ്ഞ സജിന്റെ പിതാവും ബന്ധുക്കളും ഷീജയെ കഴകൂട്ടത്തെ ബന്ധു വീട്ടിൽ കൊണ്ട് വിട്ടിട്ടാണ് വയനാട് പൂക്കോട് എത്തിയത്.ഷീജയെ മരണ വിവരം അറിയിച്ചിരുന്നില്ല. രാത്രിയോടെ ഫേസ്ബുക്കിൽ മകന്റെ മരണ വാർത്ത അറിഞ്ഞ ഷീജ, ബന്ധു വീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.മരിച്ച ഷീജ ബീഗം നെടുമങ്ങാട് വെ ർക്കോണം ഗവ. എൽപി സ്കൂൾ അധ്യാപികയാണ്.