പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം: പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജൻ പിടിയിലായി.സംഭവത്തിനു പിന്നാലെ പ്രിയരഞ്ജൻ ഒളിവിലായിരുന്നു.ആദിശേഖറിനെ മനപൂർവം കാറിടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളെ കാട്ടാക്കട സ്റ്റേഷനിലെത്തിച്ചു.

ഓഗസ്റ്റ് 30 നാണ് പ്രിയരഞ്ജന്റെ കാർ ഇടിച്ച് കാട്ടാക്കട ചിന്മയ മിഷൻ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയായ ആദി ശേഖർ മരിച്ചത്. സംഭവത്തിൽ പ്രിയരഞ്ജനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു പ്രിയരഞ്ജന്റെ കാർ. ഇതിന് മുന്നിലായി സൈക്കിളിൽ എത്തിയ ആദിശേഖർ മറ്റൊരു കുട്ടിയുമായി സംസാരിച്ചുനിൽക്കവെ ഇടിച്ചുവീഴ്ത്തി കാർ മുന്നോട്ടുപോകുകയായിരുന്നു.

ആദിശേഖർ മുൻപ് പ്രതിയെ കളയാക്കിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് കുടുംബം സംശയിക്കുന്നത്. ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമായി പറയുന്നത്.പൂവച്ചൽ സർക്കാർ സ്കൂൾ അധ്യാപകനായ അരുൺ കുമാറും സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റായ ദീപയുടെയും മകനാണ് ആദിശേഖർ.കാർ മനപൂർവം ഇടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന് ലഭിച്ച ദൃശ്യങ്ങൾ.