മലയാളി പ്രവാസിയെ കൊള്ളയടിക്കുന്ന വിമാന കമ്പനികൾക്ക് ഭീഷണി,കുറഞ്ഞ ചിലവിൽ ദുബായില്‍ നിന്ന് കപ്പലില്‍ കേരളത്തിലെത്താം

ദുബായ് : ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമാകുന്നു.ആദ്യ പരീക്ഷണ സര്‍വീസ് വിജയിച്ചാല്‍ മാസത്തില്‍ രണ്ട് ട്രിപ്പുകള്‍ നടത്താനാണ് പദ്ധതിയെന്ന് ഇതിന് നേതൃത്വം നല്‍കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ എ റഹീം പറഞ്ഞു. 10,000 രൂപയ്ക്ക് വണ്‍വേ ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍… വെറും മൂന്ന് ദിവസം കൊണ്ട് നാടുകാണാം.

പ്രവാസി മലയാളികള്‍കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്ക് വിമാന ടിക്കറ്റിനായി ചെലവിവേണ്ടി വരുന്നതിന് കപ്പല്‍ സര്‍വീസ് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഹിം പറഞ്ഞു.കാര്‍ഗോ കമ്പനികളുമായി ചേര്‍ന്നാണ് സര്‍വീസ് ഏര്‍പ്പെടുത്തുക എന്നതിനാലാണ് ടിക്കറ്റ് 10,000 രൂപയ്ക്ക് നല്‍കാന്‍ സാധിക്കുന്നത്.ഒരു ട്രിപ്പില്‍ 1,250 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സര്‍വീസിന് ഉപയോഗിക്കുക.ആറ് മാസത്തെ പാസഞ്ചര്‍ കപ്പല്‍ ചാര്‍ട്ടര്‍ ചെയ്തുകൊണ്ടാണ് പാസഞ്ചര്‍ ക്രൂയിസ് കപ്പല്‍ പ്രവര്‍ത്തനം ആരംഭിക്കുക.

പുതിയ കപ്പല്‍ സര്‍വീസിനെ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സര്‍വീസ് യാഥാര്‍ഥ്യമായാല്‍ വിമാന കമ്പനികളുടെ കൊള്ളയടിക്കലില്‍ നിന്ന് രക്ഷപ്പെടാനാകും. പ്രവാസികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനായി മലബാറില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് നടത്തുമെന്ന് ഈ വര്‍ഷം ജൂണില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കിയിരുന്നു.