21 മാസമായി നടക്കുന്ന റഷ്യ-ഉക്രെയിൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ പത്തിരട്ടി ഒരു മാസം കൊണ്ട് ഗാസയിൽ കൊല്ലപ്പെട്ടു

ഗാസ : 21 മാസമായി നടക്കുന്ന റഷ്യ-ഉക്രെയിൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ പേരാണ് ഒരു മാസത്തെ ഇസ്രയേൽ-ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഇസ്രയേൽ-ഹമാസ് യുദ്ധം ഒരു മാസമാകുമ്പോൾ മരണം പതിനായിരം കടക്കുന്നു.ആശുപത്രികൾക്കും ആംബുലൻസുകൾക്കും അഭയാർഥി ക്യാംപുകൾക്കും നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തുമ്പോൾ ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്ന് യു എൻ അറിയിച്ചു.

ഇസ്രയേൽ അടിയന്തര വെടിനർത്തലിന് തയാറാകണമെന്നാണ് അറബ് രാജ്യങ്ങളുടെ നിലപാട്.  ബന്ദികളാക്കിയ 241 പേരെയും മോചിപ്പിക്കാതെ ഹമാസിനെതിരായ ആക്രമണത്തിൽ ഒരു അയവും ഉണ്ടാകില്ലെന്ന് ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ടെൽ അവീവിലും ജെറുസലേമിലും ബന്ദികളുടെ ബന്ധുക്കൾ പ്രകടനം നടത്തി. ലോകത്ത് പലയിടത്തും പലസ്തീൻ അനുകൂല റാലികൾ നടന്നു. വാഷിങ്ടൺ ഡി സിയിൽ നടത്തിയ പ്രകടനങ്ങളിൽ ആയിരങ്ങളാണ് പങ്കെടുത്തത്.

റഫ അതിർത്തി വഴി ഇപ്പോൾ വിദേശികളെ കടത്തിവിടുന്നില്ല. പരുക്കേറ്റ പലസ്തീൻ പൗരന്മാരെ മാത്രമാണ് കടത്തിവിടുന്നത്.പല ഭാഗത്തു നിന്ന് കടക്കാവുന്ന ഹമാസിന്റെ തുരങ്കങ്ങളുടെ ശൃംഖല ഇസ്രയേൽ കണ്ടെത്തി.