നവകേരള സദസ്സ് അവിസ്മരണീയം,നവകേരള സദസ്സ്‌ ബഹിഷ്‌കരിക്കാനുള്ള തീരുമാനം കോൺഗ്രസ്‌ നേതൃത്വം തിരുത്തണം. മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: നവകേരള സദസ്സിന്‍റെ രണ്ടാം ദിനം ആവേശോജ്ജ്വലമായ പങ്കാളിത്തം കൊണ്ടും ക്രിയാത്മകമായ ചർച്ചകളാലും അവിസ്മരണീയമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നവകേരള സദസ്സ്‌ ബഹിഷ്‌കരിക്കാനുള്ള തീരുമാനം കോൺഗ്രസ്‌ നേതൃത്വം തിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

രണ്ട് ദിവസംകൊണ്ടാണ് കാസർകോട് ജില്ലയിലെലെ മണ്ഡലങ്ങൾ മന്ത്രിസഭ സന്ദർശിച്ചത്. കാസർകോട് ജില്ലയിലെ മണ്ഡല പര്യടനം പൂർത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂരിൽ പ്രവേശിക്കും. രാവിലെ 11 മണിയ്ക്ക് പയ്യന്നൂർ മണ്ഡലത്തിലാണ് ജില്ലയിലെ ആദ്യത്തെ പരിപാടി. തുടർന്ന് കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും.കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസങ്ങളിലായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തുന്നത്. ഇന്ന് പയ്യന്നൂരും, നാളെ കണ്ണൂർ ബർണശ്ശേരിയിലും വിവിധ മണ്ഡലങ്ങളിലെ പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിയ്ക്ക് ഹോട്ടൽ ജുജു ഇന്‍റർനാഷണലിലാണ് പ്രഭാതയോഗം

തങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് സർക്കാരുമായി പങ്കു വയ്ക്കാനും നാടിന്‍റെ വികസനപ്രവർത്തനങ്ങളിൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കാനും വൻ ജനസഞ്ചയമാണ് രണ്ടാംദിനം വന്നു ചേർന്നത്. നവകേരളമെന്ന സ്വപ്നത്തിലേയ്ക്ക് കൂടുതൽ കരുത്തോടെ കുതിക്കാൻ ഇത് നമുക്ക് ഊർജ്ജം പകരും. കുപ്രചരണങ്ങളെയാകെ തകർത്തെറിഞ്ഞുകൊണ്ട് നവകേരള സദസ്സില്‍ അണിനിരന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിന് തുടക്കം കുറിച്ച് കാസകോട് ജില്ലയിലെ മഞ്ചേശ്വരത്തും രണ്ടാംദിനം കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലും ഒരുപോലെ നിറഞ്ഞു കവിഞ്ഞ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. എല്ലാ അർഥത്തിലും നവകേരള സദസ്സ് ജനങ്ങള്‍ നെഞ്ചേറ്റിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നവകേരള യാത്ര ജനങ്ങളുമായുള്ള സജീവമായ സംവാദങ്ങൾക്ക് വേദിയൊരുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.