താമരശേരി ചുരത്തിൽ പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും കാറുമായി കടന്ന സംഘത്തിനായി പോലീസ്

കോഴിക്കോട്: താമരശേരി ചുരത്തിൽ പട്ടാപ്പകൽ കവർച്ച. ഒമ്പതാംവളവിന് താഴെ എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത് കാറുമായി കടന്നുകളഞ്ഞു.ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്.

മൈസൂരിൽനിന്ന്‌ കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂർ ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27) ആണ് ആക്രമിക്കപ്പെട്ടത്. ബുധനാഴ്ചയുണ്ടായ സംഭവത്തിൽ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പോലീസിൽ പരാതി നൽകാൻ എത്തിയത്. പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് കവർച്ചാ സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് വിശാൽ പറയുന്നത്.

മൈസൂരിൽ നിന്ന്‌ ബുധനാഴ്ച പുലർച്ചെ അഞ്ചിന് കൊടുവള്ളിയിലേക്ക് കാറിൽ സഞ്ചരിച്ച വിശാൽ ദശത് രാവിലെ എട്ടുമണിയോടെയാണ് താമരശേരി ചുരത്തിൽ എത്തിയത്. ഒമ്പതാംവളവിന് സമീപം എത്തിയപ്പോൾ പിറകിൽ രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ എട്ടം​ഗ സംഘം വിശാലിന്റെ വാഹനം തടയുകയായിരുന്നു.കാറിന്റെ സൈഡ് ഗ്ലാസ് അടിച്ചുതകർത്ത ശേഷം വിശാലിനെ കാറിൽനിന്ന്‌ വലിച്ച് പുറത്തേക്കിട്ട സംഘം കൈ കൊണ്ടും കമ്പിവടി കൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചു.

കാറിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണും എടുത്ത സംഘം കാറുമായി കോഴിക്കോട് ഭാഗത്തേക്കാണ് പോയതെന്നും കൊടുവള്ളിയിൽനിന്ന്‌ പഴയ സ്വർണം വാങ്ങാൻ വേണ്ടിയെടുത്ത 68 ലക്ഷം രൂപയും 20,000 രൂപയുടെ മൊബൈൽ ഫോണും വാഹനത്തിന് അകത്ത് ഉണ്ടായിരുന്നുവെന്നുമാണ് പരാതിക്കാരൻ പോലീസിനോട് പറഞ്ഞത്. കവർച്ച ചെയ്യപ്പെട്ടത് കുഴൽപ്പണം ആകാമെന്ന പ്രാഥമിക നി​ഗമനത്തിലുള്ള താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു