മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ എട്ടിന് പരിഗണിക്കും

കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സമർപ്പിച്ച ജാമ്യാപേക്ഷ ജനുവരി എട്ടിന് പരിഗണിക്കും.സുരേഷ് ഗോപിക്കെതിരെ പോലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയതോടെയാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.ഐപിസി 354-ാം വകുപ്പ് കൂടി ചേര്‍ത്താണ് കഴിഞ്ഞ ദിവസം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

നേരത്തെ സുരേഷ് ഗോപിയെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.തന്നെ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഈ വകുപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിൽവെച്ച് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. അതിന് മുമ്പ് അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ആശങ്കയും മുൻകൂർ ജാമ്യം തേടാൻ കാരണമായി.

കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ചോദിച്ച വനിത മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. ഒഴിഞ്ഞു മാറിയപ്പോൾ വീണ്ടും തോളിൽ കൈവെക്കാൻ ശ്രമിച്ചെന്നാണ് മാധ്യമപ്രവർത്തക പരാതിയിൽ പറയുന്നത്. രണ്ടാമത്തെ തവണ മാധ്യമപ്രവർത്തക കൈ തട്ടിമാറ്റുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ പൊലീസിൽ പരാതി നൽകിയത്.

സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ മാധ്യമപ്രവര്‍ത്തക തീരുമാനിക്കുകയായിരുന്നു.സുരേഷ് ഗോപിയുടെ ഹർജി ഇന്നലെ പരിഗണിച്ച ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് സർക്കാരിന്‍റെ വിശദീകരണം തേടിയശേഷം ഹർജി ജനുവരി എട്ടിലേക്ക് മാറ്റുകയായിരുന്നു.