2023ല്‍ മാത്രം 201 കോടി രൂപ ഓൺലൈൻ തട്ടിപ്പിലൂടെ മലയാളികൾക്ക് നഷ്ടമായി

തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങി മലയാളികൾക്ക് 2023ല്‍ മാത്രം നഷ്ടമായത് 201 കോടി രൂപയെന്ന് പൊലീസ്. ട്രേഡിങ് തട്ടിപ്പുകളിൽ മാത്രം 74 കോടി രൂപ നഷ്ടമായി. 23,753 മലയാളികൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങി.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈൽ നമ്പരുകളും 239 സാമൂഹ്യമാധ്യമ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും കേരള പോലീസ് സൈബര്‍ വിഭാഗം ഇതുവരെ ബ്ലോക്ക് ചെയ്തു. പലർക്കും കോടികളാണ് നഷ്ടം വന്നിട്ടുള്ളത്. ആദ്യ നിക്ഷേപം തിരിച്ചു കിട്ടണമെങ്കില്‍ കൂടുതൽ പണം നിക്ഷേപിക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുമ്പോൾ അതും നിക്ഷേപിക്കുന്നതോടെ വൻതുക നഷ്ടമാകുന്നു.

ടെലഗ്രാം ഗ്രൂപ്പുകളിലൂടെയുള്ള നിക്ഷേപത്തട്ടിപ്പുകൾ വ്യാപകമാണെന്ന് പോലീസ് പറയുന്നു. നഷ്ടപ്പെട്ട തുക ഭൂരിഭാഗവും തിരിച്ചു പിടിക്കാൻ പൊലീസിന് കഴിയാറില്ല. പണം നഷ്ടമായി രണ്ട് മണിക്കൂറിനുള്ളിൽ സൈബർ പോലീസിനെ അറിയിക്കണം. ഇതിനായി 1930 എന്ന നമ്പർ ഉപയോഗിക്കാം. ഇങ്ങനെ ചെയ്താൽ പണം തിരിച്ചുകിട്ടാൻ സാധ്യത കൂടുതലാണ്. എന്നാൽ വളരെ വൈകിയാണ് പലരും പൊലീസിനെ സമീപിക്കാറുള്ളത്. ഈ സമയത്തിനകം തട്ടിപ്പുകാർ പണം പിൻവലിച്ചിരിക്കും.